കൊല്ലത്തും ഹിറ്റായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം
കൊല്ലം: കെഎസ്‌ആർടിസി ബജറ്റ് ടൂറിസം ട്രിപ്പുകൾ കൊല്ലം ജില്ലയിൽ വിജയകരമായി. കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ഒരുക്കുന്ന കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കൊല്ലം ഡിപ്പോയിൽ 5600 യാത്രക്കാർ കെഎസ്ആർടിസി വഴി വിനോദസഞ്ചാരം നടത്തി. ആകെ നടത്തിയത് 164 ട്രിപ്പുകൾ ആണ്.
കഴിഞ്ഞ വർഷം ജനുവരി എട്ടിന് കൊല്ലം ഡിപ്പോയിൽനിന്നാണ് ജില്ലയിൽ ആദ്യ ടൂറിസം യാത്ര ആരംഭിച്ചത്. റോസ്‌മലയിലേക്കായിരുന്നു ആദ്യത്തെ യാത്ര. സംഭവം വിജയകരമായതോടെ അഞ്ച് യാത്ര കൂടി നടത്തി. എന്നാൽ, കോവിഡ് രൂക്ഷമായതോടെ ഫെബ്രുവരിയിൽ യാത്ര നിർത്തിവച്ചു. മാർച്ചിൽ ആണ് ഇത് പുനരാരംഭിച്ചത്.
ബജറ്റ് ടൂറിസം സെല്ലിനായി സംസ്ഥാനത്ത് ആദ്യ ജില്ലാ ഓഫീസ് തുറന്നതും വനംവകുപ്പിന്റെ അനുമതിയോടെ സംസ്ഥാനത്ത് ആദ്യമായി ഗവി യാത്ര ആരംഭിച്ചതും കൊല്ലം ഡിപ്പോയാണ്. അന്തർസംസ്ഥാന തീർഥാടന യാത്ര നടത്തിയ ആദ്യ ഡിപ്പോയും കൊല്ലം തന്നെ. വേളാങ്കണ്ണിയിലേക്കായിരുന്നു യാത്ര.
ബജറ്റ് ടൂറിസം സെല്ലുമായി ചേർന്ന് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒരുക്കിയ നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രയും വിജയമാണ്. 31 ഉല്ലാസയാത്ര നടത്തിയതിലൂടെ 42.31 ലക്ഷം രൂപയാണ് ലഭിച്ചത്. അറബിക്കടലിലൂടെ അഞ്ചുമണിക്കൂർ യാത്രയാണ് ഒരുക്കിയത്. രസകരമായ ഗെയിമുകൾ, ത്രീഡി തിയറ്റർ, ലോഞ്ച് ബാർ, ഓപ്പൺ സൺഡെക്ക്, ചിൽഡ്രൻസ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാൾ എന്നിവയൊക്കെയുള്ള കപ്പലിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മുപ്പത്തിയെട്ട് യാത്രയാണ് മൂന്നാറിലേക്കു നടത്തിയത്. ഇതുവഴി 20.74 ലക്ഷം രൂപ വരുമാനം നേടി. വാഗമൺ വഴി മൂന്നാർ ഉല്ലാസ യാത്രയ്ക്കും നല്ല പ്രതികരണമാണ്. വാഗമണിൽ അഡ്വഞ്ചർ പാർക്ക്, പൈൻ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദർശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ട് കല്ലാർകുട്ടി വ്യൂ പോയിന്റ്, അടിമാലി, ആനച്ചാൽ വഴിയാണ് മൂന്നാറിലെത്തുക. ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ബോട്ടാണിക്കൽ ഗാർഡൻ, എക്കോ പോയിന്റ്, ഫ്ലവർ ഗാർഡൻ എന്നിവയുടെ മനോഹാരിതയാണ് നുകരുന്നത്.
ഗവിയിലേക്കു നടത്തിയ യാത്രയിൽ ലഭിച്ചത് 5.64 ലക്ഷം രൂപയാണ്. 11 ട്രിപ്പാണ് ഗവിയിലേക്കു നടത്തിയത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ റോസ്‌മലയിലേക്ക് 31 ട്രിപ്പാണ് നടത്തിയത്. 42.31 ലക്ഷം രൂപ ആണ് വരുമാനം. പാഞ്ചാലിമേട്, കായംകുളം കൊട്ടാരം, മലക്കപ്പാറ, പൊന്മുടി, കുമരകം തുടങ്ങിയ സ്ഥലത്തേക്കുള്ള ഉല്ലാസയാത്രയ്‌ക്കു പുറമെ പഞ്ചപാണ്ഡവ ക്ഷേത്രം, തിരുവൈരാണിക്കുളം, കൃപാസനം എന്നിവിടങ്ങളിലേക്കുള്ള തീർഥാടനയാത്രയിലും ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു..