കിരണിനുളള ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ അമ്മ, മകൾക്ക് നീതി കിട്ടിയെന്ന് അച്ഛൻ
കൊല്ലം: വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പിഴയും വിധിച്ചതിനോട് പ്രതികരിച്ച് വിസ്മയയുടെ കുടുംബം. ഈ വിധിയല്ല പ്രതീക്ഷിച്ചതെന്നും ഇതില്‍ കൂടുതല്‍ ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിസ്മയുടെ അമ്മ സജിത. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. ശിക്ഷ കുറഞ്ഞു പോയി. മേല്‍ക്കോടതിയെ സമീപിക്കുമെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു വിസ്മയ ഉണ്ടാവരുത് എന്നാണ് പ്രാര്‍ത്ഥന. സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് മക്കളെ വിവാഹം കഴിപ്പിച്ച് നല്‍കരുത് എന്നും സജിത പറഞ്ഞു.
അതേസമയം മകള്‍ക്ക് നീതി ലഭിച്ചു എന്നാണ് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചത്. വിധിയില്‍ സന്തോഷവാനാണ്. ഈ വിധി സമൂഹത്തിനൊരു സന്ദേശമാണ്. കേസ് കിരണ്‍ കുമാറില്‍ മാത്രം ഒതുങ്ങുന്നതല്ല. മറ്റുളളവരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ശ്രമിക്കും. സ്ത്രീധന കേസ് ആയത് കൊണ്ട് ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ലെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. കിരണിന് വീട്ടില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
വിസ്മയക്ക് നീതി: കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ, 12.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
സര്‍ക്കാരിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്ത് സഹായവും ചെയ്ത് തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയുടേയും സഹായം ലഭിച്ചു. 42 ദിവസത്തിനുളളില്‍ തന്നെ അന്വേഷിച്ച് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. കിരണിന്റെ കുടുംബത്തിലുളളവര്‍ക്കെതിരെ തെളിവുണ്ട്. അച്ഛനും അമ്മയുമൊക്കെ ആ വീട്ടിലുണ്ടായിരുന്നു. മരിച്ച ദിവസവും വീട്ടില്‍ അടിയുണ്ടായിരുന്നു. അന്ന് മുകളില്‍ പോയി വിസ്മയയെ സമാധാനിപ്പിച്ചു എന്നാണ് പറഞ്ഞത്. വീട്ടിലൊരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഇന്നീ അവസ്ഥ ഉണ്ടാവുമായിരുന്നില്ല. മകളെ ദേഹോപദ്രവം ചെയ്യുന്നതെല്ലാം അവര്‍ കണ്ട് നിന്നു. കിരണിന്റെ അച്ഛനാണ് സ്ത്രീധനം ചോദിച്ചത്. താന്‍ മകള്‍ക്ക് ഇത്ര കൊടുത്തു, നിങ്ങള്‍ എന്ത് കൊടുക്കും എന്നാണ് ചോദിച്ചത് എന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
വിധിയില്‍ നൂറ് ശതമാനം സംതൃപ്തിയുണ്ടെന്നാണ് അഭിഭാഷകന്റെ പ്രതികരണം. ഈ കേസില്‍ കിട്ടാവുന്ന പരമാവധി ശിക്ഷയാണ് പത്ത് വര്‍ഷം തടവ്. മാതൃകാപരമായ ശിക്ഷ നല്‍കണം എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. അത് ലഭിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു. സ്ത്രീധനം എന്നുളള സാമൂഹ്യ വിപത്തിന് എതിരെയായിരുന്നു പോരാട്ടം. വിധി സമൂഹത്തിനുളള താക്കീത് തന്നെയാണ്.
Recommended Video