എന്‍സിപി ഇല്ലെങ്കില്‍ പുതിയ പാര്‍ട്ടി, ശശീന്ദ്രനും കാപ്പനും ഒരു വഴിക്ക്, പാലായില്‍ കൈവിട്ട് സിപിഎം!!
കോട്ടയം: എന്‍സിപി രണ്ട് വശത്തേക്കും പോകാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എകെ ശശീന്ദ്രനും മാണി സി കാപ്പനും പ്രത്യേകം നീക്കങ്ങള്‍ ആരംഭിച്ചു. ഇരുവരും പുതിയ പാര്‍ട്ടിക്കുള്ള നീക്കങ്ങളാണ് നടത്തുന്നത്. പാലായില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം എന്‍സിപി ദേശീയ അധ്യക്ഷന്‍ കാപ്പനോട് മുന്നണി മാറാന്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം. ഇക്കാര്യം മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര മോഡലിന് യുഡിഎഫ് ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ

ശശീന്ദ്രന്റെ നീക്കം
എന്‍സിപി ദേശീയ നേതൃത്വം ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചാലാണ് ശശീന്ദ്രന്‍ കടുത്ത തീരുമാനത്തിലേക്ക് എത്തുക. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. മാണി സി കാപ്പന്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ നടത്തുന്നുവെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. കോണ്‍ഗ്രസ് എസില്‍ ലയിക്കുന്നത് പുതിയ പാര്‍ട്ടി ഉണ്ടാക്കിയ ശേഷമേ ഉണ്ടാവൂ. കാപ്പന്‍ മുന്നണി വിടുമെന്ന കാര്യത്തില്‍ ശശീന്ദ്രന്‍ വിഭാഗം അമ്പരപ്പില്‍ അല്ല. നേരത്തെയും പല പ്രശ്‌നങ്ങളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നു.

കാപ്പനുമായി പ്രശ്‌നങ്ങള്‍
ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് സിപിഎമ്മിന് ഉറപ്പ് നല്‍കിയാണ് കാപ്പന്‍ എല്ലാ നീക്കവും നടത്തിയത്. നേരത്തെ മന്ത്രിസ്ഥാനം ശശീന്ദ്രന്‍ വിട്ടുനല്‍കാത്തത് കാപ്പനെ ചൊടിപ്പിച്ചിരുന്നു. ശശീന്ദ്രന് സ്വന്തം കാര്യം നോക്കാമെങ്കില്‍, തനിക്ക് പാലായുടെ കാര്യം തീരുമാനിക്കാനും അറിയാമെന്നായിരുന്നു കാപ്പന്റെ നിലപാട്. എന്‍സിപി തന്നെ മുന്നണി വിടുമോ, അതോ കാപ്പന്‍ ഒറ്റയ്ക്ക് പോകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. എന്‍സിപി ഇടതുമുന്നണി വിട്ടാല്‍ ശശീന്ദ്രന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കും. കോണ്‍ഗ്രസ് എസ്സില്‍ ലയിക്കാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഉടനുണ്ടാവില്ല.

അതേ വഴിക്ക് കാപ്പനും
ദേശീയ നേതൃത്വം കാപ്പനോട് എല്‍ഡിഎഫ് വിടേണ്ടെന്ന് പറഞ്ഞാല്‍ അദ്ദേഹം അനുസരിക്കില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെയും പ്ലാന്‍. കേരള എന്‍സിപി എന്ന പുതിയ പാര്‍ട്ടിയാണ് യുഡിഎഫിലേക്ക് എത്തുക. കൈപ്പത്തി ചിഹ്നം പാലായില്‍ കോണ്‍ഗ്രസ് ഓഫര്‍ ചെയ്തിട്ടുണ്ട്. പാലാ ഉള്‍പ്പെടെ നാല് സിറ്റിംഗ് സീറ്റും, രാജ്യസഭാ സീറ്റും നല്‍കില്ലെന്നാണ് കാപ്പന് ശരത് പവാറിനെ ധരിപ്പിച്ചത്. കോട്ടയം, പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലാ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്.

പവാറിന്റെ പച്ചക്കൊടി
ശരത് പവാര്‍ യുഡിഎഫിലേക്ക് പോകാന്‍ അനുമതി നല്‍കിയെന്നാണ് സൂചന. പീതാംബരനും കാപ്പനും പങ്കെടുത്ത യോഗത്തിലേക്ക് ശശീന്ദ്രനെ വിളിക്കുകയും ചെയ്തില്ല. ഇത് എല്‍ഡിഎഫ് അനുകൂല നിലപാട് എടുക്കുന്നത് കൊണ്ടാണ്. പാലാ സീറ്റില്‍ കിട്ടിയില്ലെങ്കില്‍ യുഡിഎഫില്‍ നിന്ന് മത്സരിക്കാനാണ് ആഗ്രഹമെന്ന് കാപ്പന്‍ പവാറിനെ അറിയിച്ചിട്ടുണ്ട്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എല്‍ഡിഎഫില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എലത്തൂരും കുട്ടനാടും എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ജയിക്കാമല്ലോ എന്ന പവാറിന്റെ ചോദ്യത്തിന് യുഡിഎഫില്‍ കൂടുതല്‍ സീറ്റ് ജയിക്കാനാവുമെന്നാണ് ഇവര്‍ മറുപടി നല്‍കിയത്.

1999 മുതല്‍
എന്‍സിപി 1999ല്‍ രുപീകരിച്ചത് മുതല്‍ ഇടതുമുന്നണിയോടൊപ്പമാണ്. പാലായുടെ പേരില്‍ ആ ബന്ധം മുറിക്കില്ലെന്നാണ് സിപിഎം കരുതുന്നത്. യുഡിഎഫ് നെയ്യാറ്റിന്‍കര മോഡലിനും ശ്രമിക്കുന്നുണ്ട്. ശെല്‍വരാജിനെ യുഡിഎഫില്‍ എത്തിച്ച് ജയിപ്പിച്ച തന്ത്രമായിരുന്നു ഇത്. എന്നാല്‍ 2016ല്‍ ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ തോറ്റതോടെ രാഷ്ട്രീയ ഭാവിയും അവസാനിച്ചിരിക്കുകയാണ്. അതേ തിരിച്ചടി തന്നെ കാപ്പനും ഉണ്ടാവുമോ എന്ന ഭയമുണ്ട്.

പാലായില്‍ സഹതാപമില്ല
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനും കാപ്പനെതിരെ രംഗത്തെത്തി. മൂന്ന് തവണ മാണിക്കെതിരെ കാപ്പന്‍ മത്സരിച്ചിരുന്നു. ആ സമയത്തെല്ലാം എല്‍ഡിഎഫ് വോട്ടിനൊപ്പം കോണ്‍ഗ്രസിലെ നല്ലൊരു ഭാഗം മാണിയെ എതിര്‍ത്ത് കൊണ്ട് കാപ്പന് വോട്ട് ചെയ്തിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടായിട്ടും മാണിയെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് മാത്രമായി കാപ്പനോട് ഒപ്പം ചേര്‍ന്നാല്‍ ഒന്നും സംഭവിക്കില്ല. ജോസ് പാലായില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എല്‍ഡിഎഫ് ജില്ലാ നേതൃത്വം വളരെ കഷ്ടപ്പെട്ടാണ് കാപ്പനെ ജയിപ്പിച്ചത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ താല്‍പര്യമില്ലെന്നും വാസവന്‍ പറഞ്ഞു. എന്നാല്‍ രക്തസാക്ഷി പരിവേഷത്തിനാണ് കാപ്പന്‍ ശ്രമിക്കുന്നതെന്നും, അത് നടക്കില്ലെന്നും വാസവന്‍ വ്യക്തമാക്കി.
Recommended Video
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications