ഇന്റർവ്യൂവിനെത്തിയത് നൂറ് കണക്കിന് ആളുകൾ: 'പെട്ട്' കോട്ടയം ജനറൽ ആശുപത്രി, ഇന്റർവ്യൂ മാറ്റി അധികൃതർ
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ലോക്ക്ഡൌണിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ നൂറ് കണക്കിന് പേരെത്തി. കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ്, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്കാണ് ഇന്റർവ്യൂ നടത്താൻ തീരുമാനിച്ചത്. എന്നാൽ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ എത്തിയതോടെ ഇന്റർവ്യൂ മാറ്റിവെക്കുകയായിരുന്നു.
ആളുകൾ കൂട്ടമായെത്തിയതോടെ സാമൂഹിക അകലം ഉൾപ്പെടെയുള്ള ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും പരാതി ഉയരുകയായിരുന്നു. 25 ഒഴിവുകളിലേക്കായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനായിരുന്നു നീക്കം. എന്നാൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്നത് സംബന്ധിച്ച് പോലീസിനെ അറിയിക്കാത്തതിനാൽ പ്രദേശത്ത് വൻ ഗതാഗതക്കുരുക്കും ഉണ്ടായി. സംഭവം വാർത്തയായതോടെ ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ട് ഇന്റർവ്യൂ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗാർത്ഥികളോട് പിരിഞ്ഞുപോകാനും ആവശ്യപ്പെടുകയായിരുന്നു.

രാവിലെ ഒമ്പത് മണിക്ക് വാക്ക് ഇന്റർവ്യൂവിനായി എത്താനാണ് നിർദേശം നൽകിയത്. ഇതാണ് തിരക്കിനും കാരണമായത്. ഇത്രയധികം ആളുകൾ ഇന്റർവ്യൂവിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചില്ലെന്നൊണ് അധികൃതർ നൽകുന്ന വിവരം. സംഭവം വിവാദമായതോടെ ഇന്റർവ്യൂ ഓൺലൈനായി നടത്താനുള്ള ആലോചനകളാണ് ഇപ്പോൾ നടന്നുവരുന്നത്.












Click it and Unblock the Notifications