പുതുപ്പള്ളിയിൽ നിന്ന് ലോട്ടറി വാങ്ങാൻ തിരക്ക്; ഓണം ബംബർ ഉൾപ്പെടെ പൊടിപൊടിച്ച് വില്പന; കാരണം
കോട്ടയം: പുതുപ്പള്ളി ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും സി പി എമ്മിന്റെ ജെയ്ക്ക് സി തോമസുമൊക്കെ പരമാവധി വോട്ട് പിടിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. അതേസമയം മറുവശത്ത് ലോട്ടറി കച്ചവടം പൊടി പൊടിക്കുകയാണ്. ഈ പ്രദേശത്ത് നിന്ന് നിരവധിപേരാണ് ലോട്ടറി എടുത്ത് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ കല്ലറ കാണാൻ നിരവധിപേർ പുതുപ്പള്ളിയിലേക്ക് എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിൽ ആളുകൾ തങ്ങളുടെ ആഗ്രഹങ്ങൾ എഴുതിയ കുറിപ്പ് വെയ്ക്കുന്നതായി വാർത്തകൾ വന്നിട്ടുമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ കല്ലറ കാണാൻ എത്തുന്നവർ ലോട്ടറി വാങ്ങുന്നുണ്ടെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്.

നല്ല രീതിയിൽ കച്ചവടം നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറ കാണാൻ ഒട്ടനവധി ആൾക്കാരാണ് ഇവിടെയെത്തുന്നത്. അത് അനുസരിച്ച് കച്ചവടവും നടക്കുന്നുണ്ട്, ലോട്ടറി കച്ചവടക്കാരൻ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ഇവിടെ നിന്ന് ലോട്ടറി എടുത്താൽ അടിക്കും എന്ന തോന്നൽ ആളുകളിൽ ഉള്ളത് കൊണ്ടാണ് ഇവിടെ നിന്ന് ആളുകൾ ലോട്ടറി എടുക്കുന്നത് എന്നാണ് മറ്റൊരു കച്ചവടക്കാരൻ പറയുന്നത്. പുതുപ്പള്ളി പള്ളിയിലെ എല്ലാ ശക്തിയും തങ്ങളുടെ കൂടെയുണ്ടെന്നും ലോട്ടറി വല്പന നടത്തുന്ന സ്ത്രീ പറഞ്ഞു.
തിരഞ്ഞെടുപ്പ് ചൂട് ഒരു ഭാഗത്ത് കൂടുമ്പോൾ., പുതുപ്പള്ളിയിലെ ലോട്ടറി വിൽപ്പനക്കാർക്ക് ആശ്വസമാണ്. ഓണം ബംബറിന്റെ കാലം ആയതിനാൽ ഓണം ബംബർ ടിക്കറ്റ് എടുക്കുന്നവരാണ് കൂടുതൽ. അതേസമയം ദിവസേനയുള്ള ലോട്ടറി ടിക്കറ്റ് നന്നായി വിറ്റ് പോകുന്നതായും ലോട്ടറി വല്പനക്കാർ പറയുന്നു.
ഈ വർഷത്തെ തിരുവോണം ബംബറിന്റെ വില്പന മികച്ച രിതിയിലാണ്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം പാലക്കാടാണ് ബംബർ വിൽപനയിൽ ഒന്നാമത്. 38 0000 ടിക്കറ്റുകളാണ് ഇവിടെ നിന്ന് വിറ്റത്.
ഈ വിൽപനയിലൂടെ ഏകദേശം 15. 20 കോടി രൂപയാണ് ജില്ലയ്ക്ക ലഭിച്ചത്. 2022 ൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിഞ്ഞതും പാലക്കാടായിരുന്നു. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. അതേസമയം പുതുപ്പള്ളിയിൽ ഇനിയും കച്ചവടം കൂടുമെന്നാണ് ലോട്ടറി കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications