പിസി ജോർജ് പാലായിൽ മത്സരിച്ചാൽ പിന്തുണയ്ക്കണം; കോട്ടയത്ത് 3 സീറ്റില്‍ കൂടി മത്സരിക്കാനും കോണ്‍ഗ്രസ്
കോട്ടയം: എക്കാലത്തും യുഡിഎഫിന്‍റെ സുരക്ഷിത കോട്ടയായി കണക്കാക്കപ്പെടുന്ന ജില്ലയാണ് കോട്ടയം. 2016 ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ആകെ ഇടത് തരഗം ഉണ്ടായപ്പോഴും കോട്ടയം ജില്ലയില്‍ ആകെയുള്ള 9 നിയമസഭാ മണ്ഡലങ്ങളില്‍ 5 ഇടത്തും വിജയിക്കാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് ജില്ലയില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫിന് നല്‍കിയിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ പ്രത്യേക പദ്ധതിക്ക് തന്നെയാണ് കോണ്‍ഗ്രസ് രൂപം നല്‍കുന്നത്.
ജോസും കൂട്ടരും പോയത്
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം കോട്ടയം ജില്ലയില്‍ യുഡിഎഫിന് വലിയ തിരിച്ചടി നല്‍കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തും നിരവധി ഗ്രാമപഞ്ചായത്തുകളും ജില്ലയില്‍ യുഡിഎഫിന് നഷ്ടമായി. ഇതോടെയാണ് ജില്ലയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള നേതാക്കളുടെ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്.
കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ ജില്ലയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഇത്തവണ ജില്ലയില്‍ ഏറ്റവും കുറഞ്ഞത് ആറ് സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലും ഉയര്‍ന്ന് വന്ന അഭിപ്രായം.
കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്
യുഡിഎഫിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, പൂഞ്ഞാര്‍ സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. വൈക്കം, പുതുപ്പള്ളി, കോട്ടയം സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിച്ചു. എന്നാല്‍ ഇത്തവണ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ കൂടി കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്ന പൊതുവികാരം.
കടുത്തുരുത്തി, ചങ്ങനാശേരി
ജോസഫ് വിഭാഗത്തിന് കടുത്തുരുത്തി, ചങ്ങനാശേരി, പാലാ മണ്ഡലങ്ങൾ നൽകാമെന്നാണ് നിര്‍ദേശം. പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇത്തവണ മേല്ക്കൈ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജില്ലയിലെ പ്രവര്‍ത്തകരുടെ വികാരം യുഡിഎഫ്, കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്ന് യോഗത്തില്‍ ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കാപ്പന്‍റെ കാര്യം
എല്‍ഡിഎഫ് വിട്ട് വന്നാല്‍ പാലായില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കും. എന്‍സിപി ഇല്ലെങ്കിലും കാപ്പന്‍ യുഡിഎഫില്‍ എത്തി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന പി ജെ ജോസഫ് നല്‍കിയിട്ടുണ്ട്. കാപ്പൻ മത്സരിക്കുന്നില്ലെങ്കിൽ പാലായിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തണം. പൂഞ്ഞാര്‍ വിട്ട് പിസി ജോര്‍ജ് മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.
പിസി ജോർജ് വേണോ
പിസി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതു സംബന്ധിച്ച് യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഒരു വിഭാഗം നേതാക്കള്‍ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലയിലെ നേതാക്കൾ ശക്തമായി എതിർത്തു. പിസി ജോര്‍ജ് യുഡിഎഫിലേക്ക് വന്നാലും പാലാ, അല്ലെങ്കില്‍ പൂഞ്ഞാര്‍ എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ നല്‍കുമെന്നും നേതാക്കളും അഭിപ്രായപ്പെട്ടു.
ചങ്ങനാശ്ശേരിയില്‍
കേരള കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുക്കുന്ന ചങ്ങനാശ്ശേരിയില്‍ മുതിര്‍ന്ന നേതാവായ കെസി ജോസഫിനെ മത്സരിപ്പിക്കാനാണ് നീക്കം. ഇത്തവണ ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ കോട്ടയത്ത് മത്സരിക്കുമെന്നും കെസി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു കാരണവശാലും സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറല്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്.
പിജെ ജോസഫിന്‍റെ ആവശ്യം
സീറ്റിന്‍റ കാര്യത്തില്‍ പിജെ ജോസഫുമായി ഉടന്‍ അനുനയത്തില്‍ എത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഏറ്റവും കുറഞ്ഞത് 12 സീറ്റെങ്കിലും ഇത്തവണ തങ്ങള്‍ക്ക് വേണമെന്നാണ് പിജെ ജോസഫിന്‍റെ ആവശ്യം. കാപ്പന് വേണ്ടി പാലായും കോണ്‍ഗ്രസിന് ആലത്തൂരും തളിപ്പറമ്പും വിട്ടുനല്‍കാന്‍ തയ്യാറാണെന്നും പിജെ ജോസഫ് വ്യക്തമാക്കി. ശേഷിക്കുന്ന മുഴുവന്‍ സീറ്റും ഇത്തവണ കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
താരിഖ് അൻവർ കോട്ടയത്ത്
തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നാളെ കോട്ടയത്ത് എത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ കേരള കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള ഘടകക്ഷി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കും. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായം തേടുമെന്ന് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപും വ്യക്തമാക്കി.
പിസി ജോര്‍ജിന്‍റെ കാര്യം
പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിലും ഇദ്ദേഹം നേതാക്കളുടെ അഭിപ്രായം തേടിയേക്കും. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനുള്ള സംസ്ഥാന നേതാക്കളുടെ താല്‍പര്യം അദ്ദേഹം ജില്ലാ ഘടകത്തെ അറിയിച്ചേക്കും. അതേസമയം, ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ പര്യടനം വിജയിപ്പിക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Recommended Video