പിറന്നാളിനെത്താൻ വൈകി, തമിഴ് സിനിമയിൽ കിട്ടിയ പണം, ഷഹനയുടെ മരണത്തിൽ പുതിയ വിവരങ്ങൾ
കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷഹന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരണമെന്നാണ് പൊലീസ് അറിയിക്കുന്നത്.
എന്നാല്‍ മരണത്തില്‍ ദുരൂഹയുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ഷഹനയുടെ 22ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്നാണ് ഭര്‍ത്താവ് സജാദ് പറഞ്ഞത്. എന്നാല്‍ വരാന്‍ പതിവിലും വൈകി, ഇതിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായെന്നും ഇതിന് ശേഷമാണ് ഷഹന തൂങ്ങി മരിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ മൊഴിയെന്ന് എ സി പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ഷഹന തമിഴില്‍ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഷഹന ആത്മഹത്യ ചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയര്‍ ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ നിരവധി സിഗരറ്റ് കുറ്റിയും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബന്ധുക്കള്‍ വഴിയാണ് ഇരുവരുടെയും വിവാഹ ആലോചന നടക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. ഷഹനയുടെ നിര്‍ബന്ധ പ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. ഖത്തറിലായിരുന്നു സജാദിന് ആദ്യം ജോലി, എന്നാല്‍ ഇപ്പോള്‍ ജോലിയൊന്നുമില്ലെന്ന് പൊലീസ് അറിയിക്കുന്നു.
അതേസമയം, ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട്ടില്‍ എത്തിയവരോട് വിളിച്ചിട്ട് മിണ്ടുന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്. പൊലീസ് എത്തിയ ശേഷം ജീപ്പിലാണ് ഷഹനയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ് മോര്‍ട്ടവും കഴിഞ്ഞാല്‍ മാത്രമാണ് മരണത്തിലെ ദുരൂഹത സംബന്ധിച്ച് വ്യക്തത പുറത്തുവരും.
അതേസമയം, ഷഹനയും ഭര്‍ത്താവ് സജാദും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ 11ാം തീയതി ഷഹന വിളിച്ച് വിവരങ്ങള്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. വീട്ടില്‍ വരണമെന്നും എന്നാല്‍ അതിന് സാധിക്കാത്ത അവസ്ഥയാണെന്നും പറഞ്ഞു. സജാദ് കൂടെയുള്ളപ്പോള്‍ ഫോണെടുക്കില്ല. ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് വിളിച്ച് വിവരങ്ങള്‍ പറയാറുള്ളത്.
ഇതൊരു കൊലപാതകം തന്നെയാണെന്നാണ് മറ്റൊരു ബന്ധുവും പറയുന്നത്. ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഷഹനയ്ക്കില്ല. അതിനുള്ള അവസ്ഥ ആ പെണ്‍കുട്ടിക്ക് വന്നിട്ടില്ല. ജ്വല്ലറികളുടെ പരസ്യങ്ങള്‍ ചെയ്യുന്ന കുട്ടിയാണ്. എന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് പെണ്‍കുട്ടി വിളിച്ച് പറഞ്ഞിരുന്നു. ഒന്നര വര്‍ഷമായി ഷഹനയ്ക്ക് വീടുമായി ബന്ധമുണ്ടായിരുന്നില്ല. ഷഹനയെ തടവറയിലിട്ട പോലെയായിരുന്നു - ബന്ധു വ്യക്തമാക്കി.
അതേസമയം, ഷഹനയെ സജാദ് പലവട്ടം ഉപദ്രവിച്ചിരുന്നതായി ഷഹനയുടെ സഹോദരന്‍ പറഞ്ഞു. ഇതിന് മുമ്പും പല തവണ ഇതുമായി ബന്ധപ്പെട്ട് ഇടപെട്ടിരുന്നു. എന്നാല്‍ എല്ലാ തവണയും അവഗണിക്കുകയാണ് ഉണ്ടായത്. ഒരു തവണ ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയ്യാറായപ്പോള്‍ സജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടു വരികയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പറമ്പില്‍ ബസാറിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. . ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്. ഇതിനാല്‍ ഉടന്‍ തന്നെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു.
Recommended Video
'അവളെ അവന്‍ കൊന്നതാണ്, 25 പവൻ കൊടുത്തിട്ടുണ്ട്, അതെല്ലാം അവന്‍ തിന്നു', ഷഹനയുടെ ഉമ്മ