കേന്ദ്രമന്ത്രി കോഴിക്കോട് മാധ്യമങ്ങളുടെ യോഗം വിളിച്ചത് സർക്കാറിനെ അട്ടിമറിക്കാനോ: പി മോഹനന്‍
കോഴിക്കോട്: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വിളിച്ച് ചേർത്ത മാധ്യമ പ്രവർത്തകരുടെ യോഗത്തിനെതിരെ സി പി എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റർ. കേരളത്തെ ഗുജറാത്തും യു പി യും പോലെ വര്‍ഗീയവല്‍ക്കരിച്ച് കലാപഭൂമിയാക്കാനും ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബി ജെ പി യുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിട്ടാണ് കോഴിക്കോട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വിവിധ മാധ്യമങ്ങളുടെ പത്രാധിപന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ തുണയ്ക്കുമോ: കോടതിയില്‍ പുതിയ ആവശ്യം ഉന്നയിച്ചേക്കും
കൈരളിയെയും ദേശാഭിമാനിയെയും മീഡിയാവണ്ണിനെയും മാധ്യമത്തെയും ഒഴിവാക്കി നിര്‍ത്തി സംഘ പരിവാറിന്‍റെ വിശ്വസ്ത മാധ്യമപ്രതിനിധികളുടെ മാത്രം യോഗം എന്തിന് വിളിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. പരമ്പരാഗതമായ കമ്യൂണിസ്റ്റ് വിരോധവും ആര്‍എസ് ആഭിമുഖ്യവും പുലര്‍ത്തുന്ന മാധ്യമ സ്ഥാപനങ്ങളെയാണല്ലോ അനുരാഗ് ഠാക്കൂര്‍ വിളിച്ചുകൂട്ടിയത്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ വീഴ്ത്താനുള്ള മാധ്യമ പ്രചാരവേല തീവ്രമാക്കാനും ഏകോപിപ്പിക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഗൂഢാലോചനപരമായ നീക്കമാണ് ഈ യോഗമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
മനോരമയും ഏഷ്യാനെറ്റും സംഘപരിവാര്‍ അജണ്ടക്കനുസരിച്ചുള്ള മതനിരപേക്ഷ ഇടതുപക്ഷ രാഷ്ട്രീയത്തെ ടാര്‍ജറ്റ് ചെയ്യുന്ന റിപ്പോര്‍ട്ടിംഗും വാര്‍ത്താ പ്രചരണവും പ്രഖ്യാപിത നിലപാടായി കൊണ്ടു നടക്കുന്ന മാധ്യമങ്ങളാണ്. എന്നാല്‍ മാതൃഭൂമി ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രവും പാരമ്പര്യവുമുള്ളവരാണ് തങ്ങളെന്ന് മേനി നടിക്കുന്നവരാണ്. മാത്യഭൂമിയും ഗാന്ധി ഘാതകരുടെ രാഷ്ട്രിയ അജണ്ടയില്‍ കളി തുടങ്ങിയിരിക്കുകയാണ് എന്നതാണ് സമീപകാല അനുഭവം. കേന്ദ്രമന്ത്രി ഒരു സംസ്ഥാന സര്‍ക്കാറിനെതിരെ മാധ്യമ പ്രതിനിധികളുടെ ഗൂഡാലോചനപരമായൊരു യോഗമാണ് വിളിച്ചു ചേര്‍ത്തതെങ്കില്‍ അത് തീര്‍ത്തും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.
'ആ മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രം ചെയ്ത പോലെ അതിജീവിത പ്ലാൻ ഉണ്ടാക്കിയെന്നെ ഇനി കേള്‍ക്കാനുള്ളു'
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാനും കേരളത്തിന്‍റെ മതനിരപേക്ഷ സാമൂഹ്യഘടനയെ തകര്‍ക്കാനുമുള്ള മാധ്യമങ്ങളെ കൂടി കൂട്ടുപിടിച്ചുള്ള ഓപ്പറേഷന്‍ ലോട്ടസായി ഇത്തരം നീക്കത്തെ കണക്കാക്കേണ്ടി വരും. കേന്ദ്രമന്ത്രിക്കിതിന് മറുപടി പറയാന്‍ ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഇത്തരമൊരു ഗൂഢ പദ്ധതിയില്‍ പങ്കാളികളാകുന്ന മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മാധ്യമ ധര്‍മ്മത്തിനും ജനാധിപത്യ സംസ്കാരത്തിനും അപമാനമാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നതില്‍ സംശയമില്ല.
കേന്ദ്ര സര്‍ക്കാറിന്‍റെയും ബി ജെ പിയുടെയും വിദ്വേഷപ്രചരണത്തിന്‍റെ കരാര്‍പ്പണി ഏറ്റെടുക്കാന്‍ പോകുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിലാണ് പങ്കാളികളാകുന്നത്. പലപ്പോഴും വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രസിദ്ധി നേടിയ ആളാണ് അനുരാഗ് ഠാക്കൂര്‍ എന്നറിയാത്തവരാണോ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍? ഒന്നാം മോഡി സര്‍ക്കാരിലും രണ്ടാം മോഡി സര്‍ക്കാരിലും മന്ത്രിയായ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തു നിന്നും പലപ്പോഴുമുണ്ടായ വിദ്വേഷ പ്രചാരണങ്ങള്‍ കലാപങ്ങള്‍ക്കടക്കം ഇടയാക്കിയ കാര്യവും മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ മനസ്സിലാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സി എ എ സമരകാലത്ത് ഷഹീന്‍ ബാഗിലേക്ക് മുസ്ലിം ജനതക്കെതിരെ ഉന്മൂലന ഭീഷണി മുഴക്കി റാലി നയിച്ചവരുടെ കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. ഡല്‍ഹി കലാപത്തില്‍ പ്രധാന പങ്ക് വഹിച്ചവരുടെ കൂട്ടത്തിലും ഇദ്ധേഹത്തിന്‍റെ പേര് പറഞ്ഞു കേട്ടിരുന്നു. ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലും യുപിയിലും മധ്യപ്രദേശിലും നാമജപഘോഷയാത്രകള്‍ സംഘടിപ്പിച്ച് സമീപ നാളുകളില്‍ ന്യൂനപക്ഷ വേട്ട ആസൂത്രണം ചെയ്തതിലും ഈ കേന്ദ്ര മന്ത്രിയുടെ പങ്ക് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കോഴിക്കോടിന്‍റെ വിഖ്യാതമായ ജനാധിപത്യ സംസ്കാരത്തെയും മാധ്യമ പ്രവര്‍ത്തന പാരമ്പര്യത്തെയും അപമാനിക്കുകയാണ് വര്‍ഗീയ വിദ്വേഷ പ്രചാരകനെന്ന നിലയില്‍കൂടി പേരുകേട്ട കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ ഗൂഢ നീക്കത്തില്‍ പങ്കാളികളായ മാധ്യമ പ്രതിനിധികള്‍ ചെയ്തിരിക്കുന്നത് എന്ന് പറയേണ്ടിവരും.