നാഷണൽ ഹൈവേ അതോറിറ്റി കനിഞ്ഞില്ല: മൂരാട് പുതിയ പാലം നിർമ്മാണത്തിന് അനുമതി ലഭിച്ചില്ല
വടകര: ദേശീയ പാതയിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ മൂരാട് പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യത്തിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകിയില്ല.കോരപ്പുഴ പാലം പുതുക്കി പണിയാൻ ടെണ്ടർ നടപടി ക്രമങ്ങൾ പൂർത്തിയായപ്പോഴാണ് ഇതോടൊപ്പമുള്ള മൂരാട് പാലത്തോട് അധികൃതർ അവഗണന തുടരുന്നത്.
ഈ രണ്ടു പാലങ്ങളും വീതി കൂട്ടി പുനർ നിർമ്മാണം നടത്തിയാൽ മാത്രമേ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകൂ. എന്നാൽ കോരപ്പുഴ പാലത്തിന്റെ പുനർ നിർമ്മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടർ നടപടി ക്രമങ്ങൾ പൂർത്തിയായി.26ന് കോരപ്പുഴ പാലത്തിന്റെ ടെണ്ടർ പൊട്ടിക്കും. 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം.ഒന്നര മീറ്റർ വീതീയിൽ റോഡിന്റെ ഇരു ഭാഗങ്ങളിലും കാൽനട യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആഗസ്റ്റ് മാസം നിർമ്മാണം ആരംഭിച്ച് രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ അത്തോളി വഴി വാഹനങ്ങൾ തിരിച്ചു വിടും.
എന്നാൽ ഇതോടൊപ്പം നിർമ്മാണം ആരംഭിക്കുമെന്ന് കരുതിയ മൂരാട് പാലം പുനർ നിർമ്മാണത്തിന് അനുമതി ലഭിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്.നേരത്തെ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു പാലങ്ങളുടെയും ടെണ്ടർ നടപടി കൾക്കായി ദേശീയപാത അതോറിറ്റി ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഇതിനിടയിൽ മൂരാട് പാലം പുനർ നിർമ്മാണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.മൂരാട് പാലത്തിനു സമീപം പുതിയ പാലം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ അടക്കം പൂർത്തിയായപ്പോഴാണ് ദേശീയ പാത അതോറിറ്റിയുടെ അനുമതി നിഷേധം.