എ വിജയരാഘവന്റെ മോശംപരാമര്‍ശം; പോലീസ് രമ്യ ഹരിദാസില്‍ നിന്നും തെളിവെടുത്തു, രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മലപ്പുറം: ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപമാനിക്കുന്ന രീതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ മോശമായ പരാമര്‍ശം നടത്തിയതിനെതിരെ പൊന്നാനി മണ്ഡലം കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍.
പരാതിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പോലീസ് തെളിവ് ശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരിയില്‍ നിന്നും പോലീസ് വിശദമായി തെളിവെടുത്തു. പാലക്കാട് എസ്.പി.യുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ ചുമതലയുള്ള തിരൂര്‍ ഡി.വൈ.എസ്.പി. ബിജു ഭാസ്‌കര്‍ ,പൊന്നാനി സി.ഐ: ക.സി.വിനു എന്നിവര്‍ ചേര്‍ന്നാണ് പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്തത്.

വിവാദ പരാമര്‍ശത്തിന്റെ പ്രസംഗവീഡിയോ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. വീഡിയോ പരാതിക്കാരിയെ കാണിച്ച് വിശദമായ മൊഴിയെടുക്കല്‍, സാക്ഷിമൊഴിയെടുക്കല്‍ എന്നിവയാണ് പൂര്‍ത്തിയായത്.പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും, കേസുമായി മുന്നോട്ടു പോകാനുമാണ് യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ തീരുമാനം. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമെ ദളിത് യുവതിക്കെതിരെയുള്ള അധിക്ഷേപം കൂടിയായാണ് പരാതി നല്‍കിയിട്ടുള്ളത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ വിദഗ്ദരില്‍ നിന്ന് നിയമോപദേശം തേടി ഇന്ന് കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. അതേ സമയം പരാമര്‍ശത്തില്‍ വിജയരാഘവന്‍ ഇന്നലെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം. സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയത്തില്‍ വിജയരാഘവനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.തിങ്കളാഴ്ച പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ്.പൊതുയോഗത്തില്‍ വെച്ചാണ് എ വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന ശേഷം അന്വേഷണച്ചുമതല തിരൂര്‍ ഡി.വൈ.എസ്.പിയെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിപുലമായ അന്വേഷക സംഘം രൂപീകരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications