മലപ്പുറത്ത് മഴയില്‍ വ്യാപക നാശനഷ്ടം; 38 വീടുകള്‍ തകര്‍ന്നു, വൈദ്യുതി പലയിടത്തും തടസ്സപ്പെട്ടു
മലപ്പുറം: അതിശക്തമായ മഴയില്‍ മലപ്പുറത്താകെ വ്യാപക നാശനഷ്ടങ്ങള്‍. കൊണ്ടോട്ടി താലൂക്കില്‍ 24 മണിക്കൂറിനിടെ തകര്‍ന്ന് 24 വീടുകള്‍. മലപ്പുറം ജില്ലയില്‍ മൊത്തം തകര്‍ന്നിരിക്കുന്നത് 38 വീടുകള്‍ കൂടിയാണ്. ഇതില്‍ ഭാഗികമായി തകര്‍ന്ന വീടുകളുമുണ്ട്. ജില്ലാ ദുരന്ത നിവാരണ വകുപ്പാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം ഓമാനൂരിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ആറ് വൈദ്യുത തൂണുകളാണ് തകര്‍ന്നത്. ഇവ ഇന്നലെ തന്നെ മാറ്റി സ്ഥാപിച്ചു.
വൈദ്യുതി വിതരണം വൈകീട്ടോടെയാണ് പുനസ്ഥാപിച്ചത്. ഈ മേഖലയില്‍ 160 വീടുകളില്‍ വൈദ്യുതി തടസ്സം നേരിട്ടിരുന്നു. പലയിടത്തും സമാന സാഹചര്യങ്ങളുണ്ട്.ഏറനാട് താലൂക്ക്, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, നിലമ്പൂര്‍ താലൂക്കുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഏറനാട് താലൂക്കില്‍ തകര്‍ന്നത് എട്ട് വീടുകളാണ്. പൊന്നാനിയില്‍ മദ്രസ കെട്ടിടത്തിന് സമീപത്തുള്ളവരെ മാറ്റാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഈ കെട്ടിടം അപകടാവസ്ഥയിലാണ്.

പൊന്നാനിയില്‍ പ്രളയ സമാനമായ സാഹചര്യമായിരുന്നു അനുഭവപ്പെട്ടത്. എല്ലായിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. തീരദേശത്ത് നിന്ന് 17 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.. രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഈഴുവത്തിരുത്തി മേഖലയും കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായി. ഇവിടേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഭാരതപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ ഇന്നും യെല്ലോ അലര്‍ട്ട് തുടരും. മഴ തുടരുന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇന്നലെ രാവിലെ എട്ട് വരെ 10.63 സെന്റി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. പൊന്നാനിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. 18.5 സെന്റി മീറ്റര്‍ മഴയാണ് പൊന്നാനിയില്‍ ലഭിച്ചത്. അതേസമയം അതിശക്തമായി മഴ പെയ്തതോടെ ജില്ലയിലെ മഴക്കുറവും നികത്താനായി.
കഴിഞ്ഞ നാല് ദിവസം ഓറഞ്ച് അലര്‍ട്ട് ജില്ലയിലുണ്ടായിരുന്നു. അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് കളക്ടര്‍ വിആര്‍ പ്രേംകുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളക്കെട്ടിലും, ജലാശയങ്ങളിലും കുട്ടികള്‍ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.പാലപ്പെട്ടി അജ്‌മേര്‍ നഗറിലും വീട് തകര്‍ന്നിരിക്കുകയാണ്. ഇവിടെ കടലാക്രമണം രൂക്ഷമാണ്. ഇവിടെയുള്ള താമസക്കാര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി.
അജ്‌മേര്‍ നഗറില്‍ ആറ് വീടുകളും, അജ്‌മേര്‍ മസ്ജിദും കടലാക്രമണ ഭീഷണിയിലാണ്. അതേസമയം കാലാവസ്ഥ വ്യതിയാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് നിരീക്ഷിക്കുന്ന ആദ്യ സംസ്ഥാനമായും കേരളം മാറിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ ആദ്യത്തെ ദിനാവസ്ഥ കേന്ദ്രം തുറന്നത് വെട്ടത്തൂര്‍ ജിഎച്ച്എസ്എസിലാണ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം ജൂണ്‍ 24ന് ശേഷമാണ് മഴയുടെ അളവ് കൂടാന്‍ തുടങ്ങുന്നത്. ജൂലായ് അഞ്ചിന് 105 മീറ്റര്‍ മഴയാണ് വെട്ടത്തൂരില്‍ രേഖപ്പെടുത്തിയത്.












Click it and Unblock the Notifications