'കോട്ടയ്ക്കുള്ളില്‍ ലീഗിന് ഞെട്ടല്‍': കോട്ടയ്ക്കലില്‍ ഇടത് പിന്തുണയില്‍ ലീഗ് വിമത നഗരസഭ അധ്യക്ഷ
മലപ്പുറം: കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി. മുസ്ലിം ലീഗ് വിമതരുടെ പിന്തുണയോടെ ഇടതുപക്ഷം ഭരണം പിടിച്ചു. ഇതോടെ നഗരസഭയിലെ മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന യു ഡി എഫ് ഭരണം വീണു. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത മുഹ്സിന പൂവൻമഠത്തിലാണ് പുതിയ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്.
യു ഡി എഫ് സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിലെ ഔദ്യോഗിക സ്ഥാനാർഥി ഡോ. കെ ഹനീഷയെയാണ് മുഹ്സിന പൂവന്‍ മഠത്തില്‍ പരാജയപ്പെടുത്തിയത്. കോട്ടക്കലില്‍ മുസ്ലിം ലീഗിനുള്ളിലും നഗരസഭാ ഭരണസമിതിയിലും രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇത് മുതലെടുത്തുകൊണ്ടാണ് ലീഗ് വിമതർക്ക് പിന്തുണ നല്‍കികൊണ്ട് എല്‍ ഡി എഫ് മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയിലെ യു ഡി എഫ് ഭരണം വീഴ്ത്തിയത്.

നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീറിനോടും ഉപാധ്യക്ഷൻ പി പി ഉമ്മറിനോടും രാജിവയ്ക്കാൻ ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവർ രാജിവെച്ചതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ആകെ 28 അംഗങ്ങളുള്ള നഗരസഭയില്‍ മുഹ്സിനയ്ക്ക് 15 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ഹനീഷയ്ക്ക് നേടാന്‍ സാധിച്ചത് 13 വോട്ടുകള്‍ മാത്രമാണ്.
പന്ത്രണ്ടാം ഡിവിഷനില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച വ്യക്തിയാണ് മുഹ്സിന പൂവന്‍ മഠത്തില്‍. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ലീഗിലെ ഒരു വിഭാഗത്തിന്‍റെ ആറ് വോട്ടും സി പി എമ്മിന്‍റെ ഒമ്പത് വോട്ടും മുഹ്സിനക്ക് ലഭിച്ചു. രണ്ടാം ഡിവിഷനിലെ ലീഗ് കൗൺസിലർക്ക് അയോഗ്യതയായതിനാൽ ഇവർക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ബി ജെ പി അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ആകെ 32 സീറ്റാണ് കോട്ടയ്ക്കല്‍ നഗരസഭയിലുള്ളത്. ഇതില്‍ 21 പേരാണ് മുസ്ലിം ലീഗിന് മാത്രമായുള്ളത്. പ്രതിപക്ഷ നിരയില്‍ സി പി എമ്മിന് 9 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ബി ജെ പിക്ക് രണ്ട് അംഗങ്ങളുമുണ്ട്. ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും.
ഏറെക്കാലമായി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിയിൽ നിലനിന്ന വിഭാഗീയതയെ തുടർന്നായിരുന്നു കഴിഞ്ഞ മാസം അധ്യക്ഷയോടും ഉപാധ്യക്ഷയോടും രാജിവെക്കാന്‍ പറഞ്ഞത്. വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ബുഷ്റ ബഷീറിനെ പിന്തുണയ്ക്കുന്നവരേയും മറുഭാഗത്തെയും ഒരുമിച്ചിരുത്തി പാണക്കാട്ട് പലതവണ ചർച്ചകൾ നടന്നിരുന്നു.
വിഭാഗീയതകളില്‍ സമവായം കണ്ടെത്താന്‍ അടുത്തിടെ സംസ്ഥാനാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ഇതിനെ തുടർന്നായിരുന്നു ബുഷ്റ ബഷീറിനോടും ഉപാധ്യക്ഷനായ ഉമ്മറിനോടും രാജിവെക്കാന്‍ പാർട്ടി നിർദേശിച്ചത്. സ്ഥാനം ഒഴിഞ്ഞെങ്കിലും വിഭാഗീയത ഒട്ടും അടങ്ങിയിട്ടില്ലെന്നാണ് നിലവിലെ പരാജയം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications