ലീഗിനെതിരെ കെടി ജലീൽ; 'കഴുത കാമം കരഞ്ഞു തീര്‍ക്കുകയാണ്' ,കോടതിയിലൂടെ തന്നെ പുറത്താക്കൂവെന്ന് കെടി ജലീൽ, മലപ്പുറത്ത് വീണ്ടും കരിങ്കൊടി!!
മലപ്പുറം: ബന്ധുനിയമന ആരോപണത്തില്‍ തെളിവ് നിരത്തി കോടതിയിലൂടെയാണ് തന്നെ പുറത്താക്കാന്‍ മുസ്ലിംലീഗ് ശ്രമിക്കേണ്ടതെന്നും അല്ലെങ്കില്‍ കറുത്ത കൊടികാട്ടി 'കഴുത കാമം കരഞ്ഞു തീര്‍ക്കും' പോലെ യൂത്ത് ലീഗ് കരയട്ടെയെന്ന് മന്ത്രി കെ. ടി. ജലീല്‍. ചെമ്മാട് പുതുതായി ആരംഭിച്ച പ്രവാസി സേവാ കേന്ദ്ര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വഴി നീളെ കറുത്തകൊടിയുമേന്തി ജാഥ വിളിച്ചുനടക്കാന്‍ യൂത്ത് ലീഗുകാര്‍ക്ക് നാണമില്ലേയെന്ന് ചോദിച്ച മന്ത്രി തനിക്കെതിരെ മുദ്രവാക്യം വിളിക്കുന്ന ആ ശക്തിയുടെ ആയിരത്തിലൊന്ന് ഉപയോഗിച്ചാല്‍, കോടതിയില്‍ പോയി തെളിവ് നിരത്തി കോടതിയിലൂടെയാണ് എന്നെ പുറത്താക്കാന്‍ നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജലീലിനെതിരെ വീണ്ടും കരിങ്കൊടി; യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കുഞ്ഞാലിക്കുട്ടി ചെയ്തതൊന്നും ഞാന്‍ ചെയ്യാത്തത് കൊണ്ട് വരുന്നതിനും സംസാരിക്കുന്നതിനും യാതൊരു പ്രശ്‌നവുമില്ല. കുഞ്ഞാലിക്കുട്ടി ചെയ്ത കാര്യങ്ങള്‍ ഈ നാട്ടിലെ എല്ലാ ജങ്ങള്‍ക്കും അറിയാം. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച അന്ന് തുടങ്ങിയതാണ് ഇവര്‍ക്കുള്ള കലിപ്പ്. അവര്‍ കഴുത കാമം കരഞ്ഞു തീര്‍ക്കുംപോലെ കരയട്ടെ! ബി.ജെ.പി. ക്കാര്‍ നാമജപ യാത്രയുമായും ലീഗുകാര്‍ കറുത്ത കൊടിയുമായുമാണ് നടക്കുന്നത്. രണ്ടും ഒരേ ലക്ഷ്യത്തിന്ന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിക്കെത്തിയ മന്ത്രിക്ക് നേരെ കരിംകൊടിയുമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറഞ്ഞു കൊണ്ടാണ് മന്ത്രി പ്രസംഗമാരംഭിച്ചത്. പ്രവാസികള്‍ക്ക് നല്‍കാവുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കികൊടുക്കുന്നത്തിനുവേണ്ടിയും സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള സേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അഡ്വ. ഗഫൂര്‍ കെ. ലില്ലീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിയാസ് പുളിക്കലകത്ത്, വി.പി. സോമസുന്ദരന്‍, ലത്തീഫ് തെക്കേപ്പാട്ട്, വേലായുധന്‍ വള്ളിക്കുന്ന്, സി.പി. അന്‍വര്‍ സാദത്ത്, പ്രൊഫ. പി. മമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
ബന്ധുനിയമനത്തിലൂടെ അഴിമതി നടത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ചെമ്മാട് പുതുതായി ആരംഭിച്ച പ്രവാസി സേവാ കേന്ദ്ര ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ വാഹനം തടയാനെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിന് എം. അബ്ദുറഹ്മാന്‍ കുട്ടി, സി.കെ മുഹമ്മദ് കോയ, പി.കെ ഹംസ, തലാപ്പില്‍ അയ്യൂബ്, നവാസ് ചെറമംഗലം, അലി അക്ബര്‍ പരപ്പനങ്ങാടി, കക്കടവത്ത് മുഹമ്മദ് കുട്ടി, അലി ഹസ്സന്‍ കരുമ്പില്‍ നേതൃത്വം നല്‍കി.