'ഒര്‍ജിനലിനെ വെല്ലുന്ന 2000', വ്യാജലോട്ടറി, കള്ളനോട്ട്, വാഹനങ്ങള്‍.. കുടുങ്ങിയത് വൻ തട്ടിപ്പ് സംഘം
മലപ്പുറം: കള്ളനോട്ടടി, വ്യാജ ലോട്ടറി,വാഹനങ്ങള്‍ .. മലപ്പുറത്ത് കുടുങ്ങിയ വ്യാജനോട്ട് തട്ടിപ്പിനെക്കുറിച്ചുള്ള പോലീസ് അന്വേഷണം ചെന്നെത്തിയത് വൻ തട്ടിപ്പ് സംഘത്തിലേക്ക്. കേസില്‍ കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി അഷറഫ് ( ജെയ്‌സൺ-48), കേച്ചേരി ചിറനെല്ലൂർ സ്വദേശി പ്രജീഷ് (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി കൃഷൻകുട്ടി നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്.
കൃഷ്ണന്‍കുട്ടിയുടെ കൈയ്യില്‍ നിന്നും 600 രൂപയുടെ ലോട്ടറി ടിക്കറ്റ് ഇവര്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി ബാക്കി പണവമായി ഇരുവരും സ്ഥലംവിട്ടു. കിട്ടിയത് കള്ളനോട്ടാണെന്ന് മനസിലായതോടെ കൃഷ്ണന്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെരുമ്പടപ്പ് പോലീസ് കേസ് രജിസറ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. നോട്ടുകൾക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിർമിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാം പ്രതി പ്രജീഷിന്റെ കുന്ദംകുളത്തെ വാടക ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ 2000 രൂപയുടെ മറ്റൊരു വ്യാജ നോട്ടും വ്യാജ ലോട്ടറിയുടെയും നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു.
കാസർകോടുകാരനായ അഷ്‌റഫാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ നോട്ടും ലോട്ടറി ടിക്കറ്റും നിർമ്മിക്കുന്നത്. ഇരുവരും 2021ൽ കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലും അമ്പലത്തറ പോലീസ് സ്റ്റേഷനും സമാനമായ കള്ളനോട്ട് കേസുകളിൽപ്പെട്ട് ജയിൽവാസം അനുഭവിച്ചവരാണ്.കഴിഞ്ഞ ജൂലൈയിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ കാസർകോട് നിന്ന് വ്യാജ കറൻസിയുടെയും വ്യാജ ലോട്ടറിയുടെയും നിർമ്മാണ കേന്ദ്രം കുന്ദംകുളത്തെ ആഞ്ഞൂരിലേക്ക് മാറ്റുകയായിരുന്നു.
Recommended Video
2000 രൂപയുടെ നോട്ടുകളാണ് ഇരുവരും കൂടതല്‍ അച്ചടിച്ചിരുന്തെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വ്യാജ രജിസ്‌ട്രേഷൻ നമ്പറിലുള്ളതായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളും പൊന്നാനി കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.