ആര്യന്റെ രക്തസാമ്പിള്‍ എടുത്തില്ല, ഷാരൂഖിന്റെ മകനായത് കൊണ്ട് കുടുക്കിയതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ രൂക്ഷ പ്രതികരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ. ആര്യനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയതാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു. എന്നാല്‍ വേണ്ടത്ര പിന്തുണ ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന് ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവും
ഷാരൂഖുമായി ബന്ധമുള്ളതാണ് ഈ കേസിന് ഇത്രത്തോളം പ്രാധാന്യം വരാന്‍ കാരണമെന്നും സിന്‍ഹ പറയുന്നു. അല്ലാതെ ആര്യന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.
ആര്‍ക്കും മുന്നോട്ട് വന്ന് പിന്തുണ അറിയിക്കാന്‍ താല്‍പര്യമില്ല. ഇത് ഷാരൂഖ് ഖാന്റെ മാത്രം പ്രശ്‌നമാണെന്നും, കാര്യങ്ങളെല്ലാം അദ്ദേഹം ഒറ്റയ്ക്ക് നോക്കിക്കോളുമെന്നാണ് ബാക്കിയുള്ളവര്‍ കരുതുന്നത്. ശരിക്കും പറഞ്ഞാല്‍ പേടിത്തൊണ്ടന്മാരാണ് ഇവര്‍. സര്‍ക്കാരിന് മുന്നില്‍ വളഞ്ഞ് നില്‍ക്കുന്ന മാധ്യമങ്ങളെ പോലെ ഭയന്ന് നില്‍ക്കുന്ന കലാകാരന്മാരാണ് ബോളിവുഡില്‍ ഉള്ളതെന്നും സിന്‍ഹ പറയന്നു. ഷാരൂഖിനെ പക്ഷേ മതത്തിന്റെ പേരിലാണ് വേട്ടയാടുന്നതെന്ന് പറയാനാവില്ല. എന്നാല്‍ ചിലര്‍ അതിനെ മറയാക്കുകയാണ്. അത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
ആര്യനെ എന്‍സിബി ഇത്രയ്ക്ക് ദ്രോഹിക്കാനും കേസില്‍ കുടുക്കാനും നോക്കുന്നത് അവന്‍ ഷാരൂഖ് ഖാന്റെ മകനായത് കൊണ്ടാണ്. കേസില്‍ മറ്റ് പല പേരുകളുമുണ്ട്. മുണ്‍ മുണ്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെ പോലുള്ളവരുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്. ദീപിക പദുക്കോണിലായിരുന്നു അന്ന് എല്ലാ ചര്‍ച്ചകളും കേന്ദ്രീകരിച്ചിരുന്നത്. മറ്റ് പല പേരുകളും ആ കേസിലുണ്ടായിരുന്നു. എന്നാല്‍ ദീപിക എന്തോ കുറ്റം ചെയ്ത പോലെയായിരുന്നു പ്രചാരണം. അതുപോലെ ഷാരൂഖ് ഖാനെതിരെ നടക്കുന്ന വേട്ടയാടലാണ് ഇപ്പോള്‍ കാണുന്നത്.
ആര്യനിലൂടെ ഷാരൂഖിനെ കൂടി കുടുക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. അതിന് അവരുടെ മുന്നില്‍ ഷാരൂഖിന്റെ മകന്‍ തന്നെയുണ്ട്. ഷാരൂഖിനോട് കണക്ക് തീര്‍ക്കാന്‍ ബാക്കിയുള്ള പലരുമാണ് ഇതിന് പിന്നില്‍. ആര്യനില്‍ നിന്ന് മയക്കുമരുന്നിന്റെ കണിക പോലും പിടിച്ചെടുത്തിട്ടില്ല. യാതൊരു തെളിവും അവനെതിരെയില്ല. ആ കേസില്‍ തന്നെ പരമാവധി ഒരു വര്‍ഷമാണ് തടവ് ലഭിക്കുക. ഈ കേസില്‍ അത് കൂടി ബാധകമാവില്ല. എന്തുകൊണ്ട് എന്‍സിബി ആര്യനെ മൂത്രത്തിന്റെയോ രക്ത സാമ്പിളോ എടുത്തില്ല. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിലൂടെ കണ്ടെത്താനാവില്ലേ? സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ ചെയ്ത് വരുന്ന കാര്യം അതാണ്.
ആര്യന്റെ കസ്റ്റഡി സമയത്ത് എന്‍സിബിയുടെ ഓഫീസില്‍ രാഷ്ട്രീയ സാന്നിധ്യമുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയാണ് മയക്കുമരുന്നിനെ കുറിച്ച് സൂചന നല്‍കിയതെന്നാണ് വിവരം. ആരാണ് എന്‍സിബി ഓഫീസില്‍ കയറിയിറങ്ങാന്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയത്. അതും ക്രിമിനല്‍ റെക്കോര്‍ഡുള്ളയാള്‍. കേസില്‍ അന്വേഷണം പോലും പൂര്‍ത്തിയാകും മുമ്പ് മൂന്ന് പേരെ വിട്ടയച്ചു. ആര്യന്‍ ഖാനൊപ്പം ക്രിമിനല്‍ റെക്കോര്‍ഡുള്ളയാള്‍ സെല്‍ഫി എടുക്കുന്നത് വരെ കണ്ടു. ഇയാള്‍ അവിടെ അതിഥിയാണോ? ഇതെല്ലാം തെളിയിക്കുന്നത് ഒരുപാട് കാര്യങ്ങള്‍ ആര്യന്റെ കേസില്‍ ഒളിഞ്ഞ് കിടപ്പുണ്ടെന്നാണ്.
ഷാരൂഖിന് മികച്ച അഭിഭാഷകര്‍ തന്നെയാണ് കേസില്‍ ലഭിച്ചിരിക്കുന്നത്. സതീഷ് മാനെഷിന്‍ഡെ മികച്ച അഭിഭാഷകനാണ്. എന്‍സിബിക്ക് അധികം സമയം അനുവദിക്കാതിരിക്കുന്നതില്‍ ഷിന്‍ഡെക്ക് പങ്കുണ്ട്. നവാബ് മാലിക് എന്‍സിബി അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കണം. എന്‍സിബിയുടെ അന്വേഷണം ശരിയായ ദിശയില്‍ അല്ല പോകുന്നത്. ഷാരൂഖ് ശരിക്കും മാലിക്കിനോട് കടപ്പെട്ടിരിക്കണം. മാലിക് എന്‍സിബിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണം. സോഷ്യല്‍ മീഡിയയില്‍ വലിയ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. പാകിസ്താനിലേക്ക് പോകാന്‍ പോലും ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ടവരുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
സംവിധായകന്‍ പ്രഹ്ലാദ് കക്കറും കേസില്‍ പ്രതികരിച്ചു. ഷാരൂഖിനെ കുറിച്ചാണ് എല്ലാവരും പറയുന്നത്. കേസില്‍ പലരും അറസ്റ്റിലായിട്ടുണ്ട്. എന്നിട്ടും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് ആര്യനാണെന്നും കക്കര്‍ പറഞ്ഞു. യാതൊരു തെളിവുമില്ല ആര്യനെതിരെ. ഒരു വര്‍ഷം മുമ്പുള്ള മെസേജുകളൊക്കെയാണ് ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതും ആര്യന്‍ ഇംഗ്ലണ്ടിലായിരുന്നപ്പോഴുള്ള കാര്യങ്ങള്‍. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ആര്യന് ബന്ധമുണ്ടെന്നൊക്കെയാണ് ഇവര്‍ പറയുന്നത്. എന്തൊരു അസംബന്ധമാണിത്. ബോളിവുഡ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. അവര്‍ സ്വാര്‍ത്ഥരാണ്. സ്വയം സംരക്ഷിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിക്കുകയെന്നും കക്കര്‍ പറഞ്ഞു.
ഷാരൂഖിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണോ എന്ന് പോലും ബോളിവുഡിന് അറിയില്ല. അതോ കോണ്‍ഗ്രസുമായി ഷാരൂഖിന് ബന്ധമുള്ളത് കൊണ്ടാണോ ആര്യനെതിരെ പകപോക്കുന്നതെന്നും അറിയില്ല. എല്ലാവര്‍ക്കും സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് താല്‍പര്യം. മാധ്യങ്ങള്‍ പോലും അങ്ങനെയാണ്. ശിവസേന മുമ്പ് ഷാരൂഖിനെ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡ് ഈ വിഷയങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ സമയമായി. ഓരോരുത്തരെയായി സര്‍ക്കാര്‍ ടാര്‍ഗറ്റ് ചെയ്യുകയാണ്. എല്ലാവരെയും ഒരുമിച്ച് ടാര്‍ഗറ്റ് ചെയ്യില്ല. കേന്ദ്രത്തിനെതിരെയുള്ളവരെയാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. കങ്കണയെ പോലുള്ളവരെ അവര്‍ ഒന്നും ചെയ്യില്ല. ഷാരൂഖിനെയും ഋത്വിക്കിനെയുമൊക്കെയാണ് അവര്‍ ടാര്‍ഗറ്റ് ചെയ്യുന്നതെന്നും പ്രഹ്ലാദ് കക്കര്‍ പറഞ്ഞു.
Recommended Video
ആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവും
കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ