മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ മാർച്ച് 3 വരെ ഇഡി കസ്റ്റഡയില്‍ വിട്ട് കോടതി
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ സി പി വക്താവുമായ നവാബ് മാലിക്കിനെ മാർച്ച് 3 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയോടെയായിരുന്നു നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ നവാബ് മാലിക്കിനെ ചോദ്യം ചെയ്യുന്നതിനായി ദക്ഷിണ മുംബൈയിലെ ഇഡി ഓഫീസിലേക്ക് കൊണ്ടുവരികയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അറസ്റ്റിന് പിന്നാലെ 62 കാരനായ എൻ സി പി നേതാവിനെ നടപടിക്രമങ്ങൾക്കനുസൃതമായി വൈദ്യപരിശോധനയ്ക്കായി ഉച്ചകഴിഞ്ഞ് ജെജെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ മന്ത്രിയെ മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി മാർച്ച് 3 വരെ നവാബ് ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുമായുള്ള നവാബ് മാലിക്കിന്റെ ഇടപാട് ഇഡിയുടെ നിരീക്ഷണത്തിലാണെന്നാണ് അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ദാവൂദ് ഇബ്രാഹിം, സഹോദരൻ അനീസ്, ഇഖ്ബാൽ, സഹായി ഛോട്ടാ ഷക്കീൽ എന്നിവർക്കെതിരെ നേരത്തെ തന്നെ കേസെടുത്ത ഇഡി അന്വേഷണം നടത്തിവരികയായിരുന്നു. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നവാബ് മാലിക്കിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് വരുത്തിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അധോലോകവും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പല കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കഴിഞ്ഞയാഴ്ച ഇഡി മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അടുത്തിടെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. ഇതിന്റെ ഭാഗമായി മാലിക്കിന്റെയും അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും മറ്റ് ചില ബിസിനസ് ഇടപാടുകളും ഇഡി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
അതേസമയം നവാബ് മാലിക് അറസ്റ്റിലായതിന് പിന്നാലെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ ബന്ധപ്പെട്ടു. നാരദ കേസില്‍ മമത സര്‍ക്കാരിലെ മന്ത്രിമാരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തപ്പോള്‍ മമത ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നോ എന്ന് പവാര്‍ ചോദിച്ചറിഞ്ഞു. എന്ത് വന്നാലും നവാബ് മാലിക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കരുതെന്ന് പവാറിനോട് മമത നിര്‍ദേശിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications