മഹാരാഷ്ട്രയില്‍ തട്ടിക്കൊണ്ടുപോകല്‍? തിരിച്ചെത്തി 2 എംഎല്‍എമാര്‍, എന്‍സിപി പിന്തുണ പിന്‍വലിക്കും?
മുംബൈ: മഹാരാഷ്ട്രയില്‍ മണിക്കൂറുകള്‍ക്കിടെ വന്‍ ട്വിസ്റ്റുകളാണ് നടക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ തിരിച്ചെത്തി. ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍സിപി ആ പിന്തുണ പിന്‍വലിക്കുന്നതിന്റെ വക്കിലാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്ന് കക്ഷികളും തമ്മിലുള്ള വിശ്വാസം തന്നെ തകര്‍ന്നിരിക്കുകയാണ്.
അതേസമയം എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങള്‍ അടക്കം ശക്തമായിരിക്കുകയാണ്. ഓരോ നിമിഷവും മാറി കൊണ്ടിരിക്കുകയാണ്. ഇനിയും പല കാര്യങ്ങളും മാറാം. വിശദമായ വിവരങ്ങളിലേക്ക്...

രണ്ട് എംഎല്‍എമാരാണ് വിമത ക്യാമ്പില്‍ നിന്ന് മടങ്ങിയെത്തിയിരിക്കുന്നത്. കൈലാഷ് പാട്ടീലും നിതിന്‍ ദേശ്മുഖും. ഇവര്‍ ആരോപിക്കുന്നത് ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പ് തങ്ങളെ തട്ടിക്കൊണ്ടുപോയെന്നാണ്. ജീവന്‍ പണയപ്പെടുത്തിയാണ് ഇവര്‍ മടങ്ങിയെത്തിയതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഇവരെ തട്ടിക്കൊണ്ടുപോയതയിരുന്നു. ഗുവാഹത്തിയില്‍ നിന്ന് 21 എംഎല്‍എമാര്‍ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ മടങ്ങിവരാന്‍ തയ്യാറാണ്. തീര്‍ച്ചയായും വിശ്വാസ വോട്ടെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

നിതിനും കൈലാഷും ഷിന്‍ഡെ ക്യാമ്പിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇവരെ ബലംപ്രയോഗിച്ച് ഗുജറാത്തിലേക്ക് കൊണ്ടുപോയെന്ന് കൈലാഷ് പാട്ടീല്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ വിമതര്‍ മടങ്ങി വന്നാല്‍ ശിവസേന എംവിഎ സര്‍ക്കാരിന്റെ ഭാഗമായിരിക്കില്ലെന്ന് സഞ്ജയ് റാവത്തും വ്യക്തമാക്കി. ഇത് എന്‍സിപിയെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്.

ഏക്‌നാഥ് ഷിന്‍ഡെയും മറ്റ് എംഎല്‍എമാര്‍ തട്ടിക്കൊണ്ടുപോകല്‍ വാദങ്ങളെ തള്ളി. എല്ലാം കള്ളമാണെന്ന് ഇവര്‍ പറയുന്നു. എല്ലാ എംഎല്‍എമാരെയും അണിനിരത്തിയുള്ള ചിത്രങ്ങളാണ് ഷിന്‍ഡെ പുറത്തുവിട്ടത്. നിതിന്‍ ദേശ്മുഖ് ഷിന്‍ഡെ ക്യാമ്പുമൊത്ത് പേപ്പറുകളില്‍ ഒപ്പിട്ട ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം ശിവസേനയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

അതേസമയം മൂന്ന് എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാമ്പിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ ഗുവാഹത്തിയിലെത്തി. ഇതിലൊരാള്‍ രവീന്ദ്ര പഥക്കാണ്. ഉദ്ധവ് താക്കറെ നേരത്തെ അനുനയത്തിനായി അയച്ച എംഎല്‍എയാണ് പഥക്. എംവിഎ സര്‍ക്കാരിന്റെ വീഴ്ച്ച ഉറപ്പാണെന്ന് എന്‍സിപി വൃത്തങ്ങള്‍ പറയുന്നു. ശിവസേനയ്ക്ക് ഒപ്പം മതിയായ എംഎല്‍എമാരില്ല. എന്‍സിപി നേതൃത്വം ഒന്നടങ്കം ശിവസേനയോട് ഇടഞ്ഞ് നില്‍ക്കുകയാണ്. എന്‍സിപി പിന്തുണ പിന്‍വലിക്കാന്‍ പോവുകയാണെന്നും നേതാക്കള്‍ പറയുന്നു.

സഞ്ജയ് റാവത്തിന്റെ വാദത്തിനെതിരെ ഛഗന്‍ ബുജ്ബല്‍ രംഗത്ത് വന്നു. റാവത്ത് പറഞ്ഞ് ശരിയാണ്. അവര്‍ക്ക് സ്വന്തം നിലപാടുണ്ട്. ഞങ്ങളുമായി വഴിപിരിയണമെങ്കില്‍ അങ്ങനെയാവാം. പക്ഷേ അക്കാര്യം ശരത് പവാറിനോട് പറയണം. അവരെ ആരും തടയുന്നില്ല. ഓരോ പാര്‍ട്ടിക്കും ഓരോ വഴിയുണ്ട്. സഖ്യം ഉപേക്ഷിക്കാനാണ് ശിവസേനയുടെ തീരുമാനമെങ്കില്‍ ഞങ്ങള്‍ തടയില്ലെന്നും ബുജ്ബല്‍ പറഞ്ഞു. പവാറുമായി ഉദ്ധവ് നല്ല അടുപ്പത്തിലാണെങ്കിലും, സഖ്യം തുടരുന്നതിനോട് എന്‍സിപി നേതാക്കള്‍ക്ക് താല്‍പര്യമില്ല. വൈകാതെ തന്നെ സര്‍ക്കാര്‍ വീഴും.

എന്‍സിപിയുടെ യോഗത്തിലേക്ക് സ്വതന്ത്ര എംഎല്‍എ ദേവേന്ദ്ര ഭായറും എത്തിയിട്ടുണ്ട്. ബിജെപിയില്‍ നിന്നും ഷിന്‍ഡെ ക്യാമ്പില്‍ നിന്നും തനിക്ക് ക്ഷണം വന്നതായി ഭായര്‍ പറഞ്ഞു. അതേസമയം ഷിന്‍ഡെ തനിക്കയച്ച കത്തില്‍ 34 പേരുടെ ഒപ്പുണ്ടെന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാള്‍ പറഞ്ഞു. എന്നാല്‍ എംഎല്‍എമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ട്. ഇതിന്റെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ട്. ഇത് സത്യമാണോയെന്ന് പരിശോധിക്കണമെന്നും സിര്‍വാള്‍ പറഞ്ഞു.

ഉദ്ധവിനെതിരെ കടുത്ത ആരോപണങ്ങളാണ് ഷിന്‍ഡെ ഉന്നയിച്ചത്. കുറച്ച് ഉപജാപ സംഘത്തിന്റെ പിടിയിലാണ് ഉദ്ധവെന്ന് ഇവര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടില്ല. ഉദ്ധവ് വിളിച്ചാല്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് മടക്കമില്ല. തീര്‍ച്ചയായും ഇതില്‍ ജയിക്കുമെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. 40 പേര്‍ കൂടെയുണ്ട്. തിരിച്ചുപോകുന്ന കാര്യമില്ല. ഞങ്ങള്‍ എല്ലാ വഴിയും നോക്കിയതാണ്. ഒന്നും നടന്നില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

അതേസമയം ശിവസേനയുടെ ഭരണം അടിമുടി പിടിക്കാനാണ് ഷിന്‍ഡെ പ്ലാന്‍ ചെയ്യുന്നത്. എല്ലാ എംഎല്‍എമാരും ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നാലും അദ്ഭുതമില്ല. നിതിന്‍ ദേശ്മുഖ് സ്വന്തം ഇഷ്ടത്തിന് വന്നതാണ്. ഇപ്പോള്‍ അതുപോലെ പോവുകയും ചെയ്തു. അദ്ദേഹത്തെ തടയേണ്ട കാര്യമില്ല. അടിസ്ഥാനരഹിതമാണ് ആരോപണങ്ങളെന്നും ഷിന്‍ഡെ പറഞ്ഞു. ശിവസേനയുടെ ചിഹ്നത്തിനായും ഷിന്‍ഡെ നീക്കം നടത്തുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഷിന്‍ഡെ ഉദ്ധവിനെ നിഷ്പ്രഭനായി മാറ്റിയിരിക്കുകയാണ്. അധികാരം ഒഴിയുക മാത്രമാണ് ഇനിയുള്ള ഓപ്ഷന്‍.












Click it and Unblock the Notifications