മൊറട്ടോറിയം; കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം അപൂര്‍ണം, പുതിയത് സമര്‍പ്പിക്കണമെന്ന് സുപ്രീകോടതി
ദില്ലി: മൊറട്ടോറിയം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സതൃവാങ്മൂലം പൂര്‍ണ്ണമല്ലെന്ന് സുപ്രീംകോടതി. എല്ലാ ചോദ്യങ്ങൾക്കും സമഗ്രമായ മറുപടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം നൽകണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ബാങ്ക്‌വായ്പ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്‍റെ പലിശ ഒഴിവാക്കുന്നതില്‍ കോടതി ഇതിനോടകം ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്രത്തിന്‍റെ മറുപടി പഠിച്ച് മറുപടി നൽകാൻ ഹർജിക്കാർക്കും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഒക്ടോബര്‍ 13 ന് കേസ് വീണ്ടും പരിഗണിക്കും. ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി പ്രധാനമായും വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപവരേയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, പേഴ്സണല്‍ വായപ്, ഗൃഹോപകരണങ്ങള്‍ വാങ്ങാനെടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവുകള്‍ ലഭിക്കുക. അതേസമയം, രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായപകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ സത്യവാങ്മൂലത്തില്‍ പൂര്‍ണ്ണതയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. 2 കോടി വരെയുള്ള വായ്പകളുടെ കാര്യത്തിലാണ് സർക്കാർ ഇപ്പോൾ നിലപാട് അറിയിച്ചത്. എന്നാല്‍ റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റു മേഖലയിലുമുള്ള വലിയ വായ്പകൾ എങ്ങനെ പുനഃക്രമീകരിക്കുമെന്ന കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം സത്യവാങ്മൂലത്തില്‍ ഇല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കി.


Click it and Unblock the Notifications