ആൾക്കൂട്ടം കാഴ്ചക്കാരായി നിന്നു, പോലീസുകാരനെ പൊതുമധ്യത്തില്‍ കുത്തിക്കൊന്നു, വീഡിയോ വൈറൽ
ദില്ലി: രാജ്യതലസ്ഥാനത്ത് പോലീസുകാരനെ പൊതുമധ്യത്തില്‍ കുത്തിക്കൊന്നു. 57കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ ശംഭു ദയാല്‍ ആണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് ശംഭു ദയാലിനെ പ്രതിയായ അനീഷ് രാജ് ആക്രമിച്ചത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൊബൈല്‍ മോഷ്ടിച്ചതിന് അനീഷ് രാജിനെ പിടികൂടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു ശംഭു ദയാല്‍. അതിനിടെയാണ് അനീഷ് പോലീസുകാരനെ ആക്രമിച്ചത്.
12 തവണയാണ് അനീഷ് കത്തി ഉപയോഗിച്ച് ശംഭു ദയാലിനെ കുത്തിയത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശംഭു ദയാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി. ഞായറാഴ്ചയാണ് ശംഭു ദയാല്‍ മരണപ്പെട്ടത്. ശംഭു ദയാലിന്റെ കുടുംബത്തിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി നാലിന് ആണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട അനീഷ് രാജുമായി നടന്ന് വരുന്ന ശംഭു ദയാലിനെ കാണാം. വെസ്റ്റ് ദില്ലിയിലെ മായാപുരിയിലുളള ചേരിയില്‍ നിന്നാണ് അനീഷ് രാജിനെ ശംഭു ദയാല്‍ കസ്റ്റഡിയിലെടുത്തത്. ഇവിടെയുളള ഒരു സ്ത്രീയാണ് അനീഷ് രാജിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ അനീഷ് രാജ് മോഷ്ടിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
പരാതി അന്വേഷിക്കാന്‍ എത്തിയ ശംഭു ദയാലിന് പരാതിക്കാരി അനീഷിനെ ചൂണ്ടിക്കാണിച്ച് കൊടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാണാതായ മൊബൈല്‍ ഫോണ്‍ അനീഷിന്റെ പക്കല്‍ നിന്നും ശംഭു ദയാല്‍ പിടിച്ചെടുത്തുവെന്നാണ് സൂചന. തുടര്‍ന്ന് ശംഭു ദയാല്‍ അനീഷിനേയും കൊണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു. വഴിയില്‍ വെച്ച് വസ്ത്രത്തിനുളളില്‍ ഒളിച്ച് വെച്ചിരുന്ന കത്തി എടുത്ത് അനീഷ് പോലീസുകാരനെ കുത്തി.
ശംഭു ദയാലിന്റെ കഴുത്തിലും നെഞ്ചിലും വയറ്റിലുമടക്കം തുടര്‍ച്ചയായി അനീഷ് കുത്തുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ക്ക് ചുറ്റും നിരവധി ആളുകള്‍ കൂടിയെങ്കിലും ആരും പോലീസുകാരനെ രക്ഷപ്പെടുത്താന്‍ മുന്നോട്ട് വന്നില്ല. അതിനിടെ ശംഭു ദയാല്‍ അനീഷിനെ തള്ളി മാറ്റി. നിലത്ത് വീണ അനീഷ് എഴുന്നേറ്റ് ഓടി. പിന്നാലെ ഇയാളെ പിടികൂടാന്‍ ആളുകളും ഓടി. പരിസരത്തുണ്ടായിരുന്ന മറ്റൊരു പോലീസുകാരനാണ് അനീഷിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. കുത്തേറ്റ് വീണ ശംഭു ദയാലിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് ശംഭു ദയാല്‍. ഇദ്ദേഹത്തിന് രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണുളളത്. ശംഭു ദയാലിന്റെ മരണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുശോചിച്ചു. ''പൊതുജനത്തെ സംരക്ഷിക്കുന്ന ചുമതലയ്ക്കിടെ സ്വന്തം ജീവനെക്കുറിച്ച് പോലും എഎസ്‌ഐ ശംഭു ആശങ്കപ്പെട്ടില്ല. അദ്ദേഹം ഒരു രക്തസാക്ഷിയായി. അദ്ദേഹത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ ജീവന് വിലയിടാനാകില്ല. എങ്കിലും അദ്ദേഹത്തോടുളള ആദര സൂചകമായി കുടുംബത്തിന് ഒരു കോടി രൂപ നല്‍കും'', കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications