ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച; രൂക്ഷമായി വിമർശിച്ച് മന്ത്രി കെ രാജൻ
പാലക്കാട്: കുതിരാൻ തുരങ്കത്തിന് സമീപത്തുള്ള വഴുക്കുമ്പാറ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ വീണ സ്ഥലം സന്ദർശിച്ച് റവന്യൂ മന്ത്രി കെ രാജൻ.. ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും കൽക്കെട്ട് മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മിച്ചതെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റോഡിൽ പോലും വിള്ളലുണ്ടായിരിക്കുകയാണ്. നിർമ്മാണത്തിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് തുറന്ന് കൊടുത്തത്? വിഷയത്തിൽ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായിട്ടുണ്ട്. ജനത്തിന്റെ ആശങ്ക ശരിയാണ്. സന്ദർശനം അറിഞ്ഞ ദേശീയപാതാ അതോറിറ്റി ഇന്നലെ രാത്രി റോഡിൽ വിള്ളൽ വീണ ഭാഗത്ത് ഓട്ടയടച്ചു പോയി. പ്രൊജക്ട് ഡയറക്ടറോട് 24 മണിക്കൂറിനുള്ളിൽ സ്ഥലത്തെത്തി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. അടിയന്തിര റിപ്പോർട്ട് നാളെത്തന്നെ സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോമ്പൗണ്ട് വാൾ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ റിപ്പോർട്ട് നൽകണം. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ദേശീയപാതയുടെ വശങ്ങള്‍ ഭിത്തികെട്ടി സുരക്ഷിതമാക്കുന്നതില്‍ വിഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരവും റോഡിന്റെ സുരക്ഷാ സ്ഥിതി സംബന്ധിച്ച വിശദീകരണവും അടങ്ങിയതായിരിക്കണം റിപ്പോര്‍ട്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡിലെ വിള്ളലുമായി ബന്ധപ്പെട്ട് ദേശീയപാത നിര്‍മ്മാണ കരാറുകാരന് അടിയന്തര നോട്ടീസ് നല്‍കാന്‍ ദേശീയ പാത പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുന്ന പിഡബ്ല്യൂഡി വിദഗ്ദ്ധര്‍, റോഡ് - പാലം വിദഗ്ദ്ധര്‍, എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം രണ്ട് ദിവസത്തിനുള്ളില്‍ വിള്ളല്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കണം. മഴക്കാലത്ത് പാലത്തില്‍ നിന്ന് താഴോട്ട് വെള്ളം ഒഴുകുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാനായി അവരുടെ അഭിപ്രായങ്ങള്‍കൂടി സംഘം ശേഖരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റി അധികൃതരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും. ശബരിമല തീര്‍ത്ഥാടന കാലം പരിഗണിച്ച് ശാസ്ത്രീയ പരിശോധന നടത്തി സുരക്ഷിത യാത്ര ഉറപ്പാക്കും. ദേശീയപാതയുടെയും സര്‍വ്വീസ് റോഡിന്റെയും നിര്‍മ്മാണത്തില്‍ ഗുരുതര അലംഭാവവും വീഴ്ച്ചയും ഉണ്ടായിട്ടുണ്ട്. സന്ദര്‍ശനത്തെ കുറിച്ച് അറിഞ്ഞ് വിള്ളലുണ്ടായ സ്ഥലം അധികൃതര്‍ കോണ്‍ക്രീറ്റ് ഇട്ട് അടച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പഴയ പാതയില്‍ നിന്ന് ഒമ്പത് മീറ്റര്‍ ഉയര്‍ത്തിയാണ് പുതിയ പാത നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായാല്‍ സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും ഭീഷണിയാകും. ഇത്രയും ഉയരത്തില്‍ റോഡ് നിര്‍മിക്കുമ്പോള്‍ ഇരുഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച് സുരക്ഷിതമാക്കണമെന്നാണ് നിയമം. എന്നാല്‍ പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ മാത്രമാണ് സുരക്ഷാഭിത്തി നിര്‍മിച്ചത്. റോഡിന്റെ മറുഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു
മന്ത്രിയോടൊപ്പം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രന്‍, ഒല്ലൂക്കര ബ്ലോക്ക് മെമ്പര്‍ രമ്യ രാജേഷ്, പട്ടിക്കാട് എസ്‌ഐ ഷാജു, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി രണ്ടിടത്തായിരുന്നു വിള്ളലുകൾ രൂപപ്പെട്ടത്. ഉദ്ഘാടന ദിവസമായ ഇന്നലെയായിരുന്നു മൂന്നാമത്തെ വിള്ളൽ കണ്ടത്. പാലക്കാട് ഭാഗത്തേക്കുള്ള റോഡിൽ അടിപ്പാതയോടു ചേർന്നുള്ള ഭാഗത്താണു വിള്ളൽ ഉണ്ടായിരിക്കുന്നത്. മഴ വെള്ളം ഒലിച്ചിറങ്ങിയാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications