സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 75 പവൻ കവർന്ന കേസ്; അർജുൻ ആയങ്കിയെ റിമാന്റ് ചെയ്തു
പാലക്കാട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിൽ മുഖ്യ സൂത്രധാരനായ അർജ്ജുൻ ആയങ്കിയേയും സായി മുഹമ്മദ് അനീസിനേയും 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചിറ്റൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാന്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന അർുനെ തിങ്കളാഴ്ച രാത്രി പൂനെയിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്.
പൂണെയിൽ ഖട്കി എന്ന സ്ഥലത്ത് നിന്നായിരുന്നു അർജുനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയായ സൈനികനൊപ്പമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഒളിവിൽ കഴിയവെ വിദേശത്ത് നിന്നുള്ള പെൺസുഹൃത്തിൽ നിന്നും ഇയാൾക്ക് സാമ്പത്തിക സഹായം ലഭിച്ചെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കേസിൽ അർജുൻ തന്നെയാണ് മുഖ്യ ആസൂത്രകൻ എന്നാണ് പോലീസ് നിഗമനം. ഇയാൾ കവർച്ചയിൽ നേരിട്ട് പങ്കെടുത്തില്ലെന്നാാണ് സൂചന. അതേസമയം അർജുനുമായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. മലപ്പുറം, മീനാക്ഷിപുരം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന ജീപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മാർച്ച് 26ന് പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങുകയായിരുന്ന തൃശൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) സ്വർണമാണ് കവർന്നത്.
കാറിലെത്തിയ സംഘം ബസിനു കുറുകെ വാഹനം നിർത്തി റാഫേലിനെ പിടിച്ചിറക്കുകയായിരുന്നു. തുടർന്ന് കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ വെച്ച് റാഫേലിനെ മർദിക്കുകയും 600 ഗ്രാം സ്വർണവും പണവും മൊബൈൽ ഫോണും കവർന്നുവെന്നുമാണ് പരാതി.












Click it and Unblock the Notifications