സമയം പരമാവധി മുതലെടുക്കാൻ കോൺഗ്രസ്; 4 തവണയെങ്കിലും വീട് കയറി പ്രചരണം
പാലക്കാട്; മണ്ഡലത്തിൽ പ്രചരണം കൂടുതൽ ശക്തമാക്കണമെന്ന നിർദ്ദേശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറഞ്ഞത് നാല് തവണയെങ്കിലും വീടുകൾ കയറിയുള്ള പ്രചരണം നടത്തണമെന്നാണ് നിർദ്ദേശം. പാലക്കാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അവലോകന യോഗത്തിലാണ് സതീശൻ നേതാക്കൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
ആദ്യം വീടുകളിൽ യു ഡി എഫിന്റെ അഭ്യർത്ഥന എത്തിക്കണം. അതുകഴിഞ്ഞ് സ്ഥാനാർഥി നേരിട്ടെത്തി അഭ്യർത്ഥന നടത്തും. തുടർന്ന് കഴിഞ്ഞ 5 വർഷം സ്ഥലം എംപി എന്ന നിലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടർമാരോട് നേതാക്കൾ വിശദീകരിക്കും. മുന്നണി ഐക്യത്തിൽ ഒരു വിള്ളവും ഉണ്ടാവരുതെന്ന നിർദ്ദേശവും സതീശൻ നൽകി.

നിലവിൽ റോഡ് ഷോയുമായി മുന്നേറുകയാണ് സ്ഥാനാർത്ഥി. ഏപ്രിൽ മൂന്നോടെ ഈ പ്രചരണം അവസാനിക്കും. തുടർന്നു പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രചാരണം കൂടുതൽ ശക്തമാക്കും. കോർണർ യോഗങ്ങൾ സംഘടിപ്പിക്കും. പ്രവർത്തനം കുറവുള്ള ബൂത്തുകളിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ഇറക്കി പ്രചരണം ശക്തമാക്കും. താൻ തന്നെ നേരിട്ട് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം മണ്ഡലത്തിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാർത്ഥികൾ. 2019 ൽ കൈവിട്ട മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം പങ്കുവെയ്ക്കുകയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ എം വിജയരാഘവൻ. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഗ്യാരണ്ടിയാണ് ഇത്തവണ വിജയിക്കേണ്ടതെന്ന് വിജയരാഘവൻ പറഞ്ഞു.
'വളരെ കൃത്യമായ ധാരണയോടുകൂടി തീവ്ര വർഗീയ സംഘപരിവാർ നയങ്ങളെ തടയാൻ മുൻകൈയെടുക്കുന്നത് ഇടതുപക്ഷമാണ്. മോദിസർക്കാരിന്റെ മതാധിഷ്ടിത നിലപാടുകൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് കേരളവും കേരളത്തിന്റെ മുഖ്യമന്ത്രിയുമാണ്. ഇടതുപക്ഷം നടത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്', വിജയരാഘവൻ വ്യക്തമാക്കി.
2019 ൽ സി പി എം കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ മണ്ഡലമാണ് പാലക്കാട്. മൂന്നാം അങ്കത്തിനിറങ്ങിയ എംബി രാജേഷ് കോൺഗ്രസിന്റെ വികെ ശ്രീകണ്ഠനോടാണ് പരാജയം രുചിച്ചത്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകൾ ശ്രീകണ്ഠിനലേക്ക് ഒഴുകുന്നതായിരുന്നു കാഴ്ച. 3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. എംബി രാജേഷിന് 3,87,637 വോട്ടുകളും ലഭിച്ചു. ഇത്തവണ വോട്ട് ഇരട്ടിയാക്കുമെന്നാണ് ശ്രീകണ്ഠൻ അവകാശപ്പെടുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറാണ് ബി ജെ പിക്ക് വേണട്ി മത്സരിക്കുന്നത്.












Click it and Unblock the Notifications