തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉടക്കി നേതാവ്
പാലക്കാട്: പാലക്കാട് നഗരസഭയിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. വിജയസാധ്യതയുള്ള സീറ്റിൽ നിന്ന് തന്നെ മാറ്റിനിർത്തിയതായാണ് ബിജെപി ദേശീയ കൌൺസിൽ അംഗം എസ് ആർ ബാലസുബ്രഹ്മണ്യമാണ് രംഗത്തെത്തിയിട്ടുള്ളത്. ബാലസുബ്രഹ്മണ്യത്തെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിഷേധം തുടരുന്നു
സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് തർക്കം ഉടലെടുത്തതോടെ അതൃപ്തി രേഖപ്പെടുത്തിയ ബാലസുബ്രഹ്മണ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതായും വ്യക്തമാക്കുകയായിരുന്നു. അതേ സമയം മുതിർന്ന പാർട്ടി നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ ബിജെപിയിലെ ഒരു വിഭാഗത്തിനുള്ളിലും പ്രതിഷേധം നിലനിൽക്കുന്നുണ്ട്.

സിറ്റിംഗ് സീറ്റിൽ നിന്ന് മാറ്റി
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമറിയിച്ച സിറ്റിംഗ് സീറ്റുകളിൽ നിന്ന് തന്നെ മാറ്റുകയും പൂത്തൂർ നോർത്തിൽ സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശമാണ് പാർട്ടി നൽകിയതെന്നും ബാലസുഹ്രഹ്മണ്യൻ പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം തന്നോട് കൂടിയാലോചന നടത്തിയതെന്നും ഇതിനോടുള്ള പ്രതിഷേധ സൂചകമായാണ് തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏക നഗരസഭ
ബാലസുബ്രഹ്മണ്യൻ അതൃപ്തി അറിയിച്ചതോടെ ബിജെപിയുടെ ജില്ലാ ഉപാധ്യക്ഷൻ ഇ കൃഷ്ണദാസിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിലിരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. കഴിഞ്ഞ 20 വർഷത്തോളമായി ബാലസുബ്രഹ്മണ്യം തന്നെയാണ് നഗരസഭാ കൌൺസിലർ.

തർക്കങ്ങൾ തുടരുന്നു
കേരളത്തിലെ ബിജെപിയ്ക്കുള്ളിൽ അടുത്ത കാലത്തായി ഭിന്നത ഉടലെടുത്തിട്ടുണ്ടെന്നും ഇത് പാർട്ടി പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കിയെന്ന് ബിജെപി നേതാവ് പി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് തുറന്ന് സമ്മതിച്ച അദ്ദേഹം അഭിപ്രായ ഭിന്നതകൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെല്ലാം ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുത്തിട്ടുള്ളതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.












Click it and Unblock the Notifications