കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി 2023 അവസാനത്തോടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും
പാലക്കാട്: കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഇതിനായി പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ നിലവില്‍ ലഭിച്ച 1774.5 ഏക്കറില്‍ 1223.8 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിക്കായി കിഫ്ബിക്ക് ആവശ്യമായി വരുന്നത് 2185 ഏക്കര്‍ ഭൂമിയാണ്. നഷ്ടപരിഹാരം നല്‍കാന്‍ 2608 കോടി രൂപ കിഫ്ബി നീക്കിവെച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ട് ലക്ഷ്യമിടുന്ന പദ്ധതിയാണ് കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി. തൃശ്ശൂര്‍-വാളയാര്‍ ദേശീയ പാത-544 നോട് ചേര്‍ന്ന് കണ്ണമ്പ്ര, പുതുശ്ശേരി സെന്‍ട്രല്‍, വെസ്റ്റ് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന വ്യവസായ പാര്‍ക്കില്‍ ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രോണിക്, ഐ ടി, പരമ്പരാഗത ഉത്പന്നം എന്നിവയുടെ യൂണിറ്റ്, ലോജിസ്റ്റിക് പാര്‍ക്ക്, സംഭരണ കേന്ദ്രം, ശീതീകരണ സംഭരണശാല എന്നിവ സജ്ജമാക്കും.

ഭൂമി വിട്ടു നല്‍കിയ 1131 പേരില്‍ 783 പേര്‍ക്ക് കിഫ്ബി മുഖേന 1323.59 കോടി രൂപ നഷ്ടപരിഹാരം നല്‍കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതമാണ് ഓഹരി. സംസ്ഥാനം ഭൂമിയും കേന്ദ്രം പാര്‍ക്കും ഒരുക്കും. പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററും( ഐ എം സി) കൊച്ചിയില്‍ കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡ്(ജി ഐ എഫ് ടി ) സിറ്റിയുമാണ് വരുന്നത്. ചെന്നൈ-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കേരളത്തിലേക്ക് ദീര്‍ഘിപ്പിച്ചാണ് 3600 കോടിയുടെ പദ്ധതി 2019-ല്‍ പ്രഖ്യാപിച്ചത്. 2021-ല്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയിരുന്നു.
കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ പതിനായിരം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കുന്നതിനൊപ്പം പതിനായിരം പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ- മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ- വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലും ക്ലസ്റ്ററുകൾ വികസിപ്പിക്കാൻ ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നു.












Click it and Unblock the Notifications