ലൈഫ് മിഷന്‍: മൂന്ന് ഘട്ടങ്ങളിലായി പാലക്കാട് ഒരുങ്ങിയത് 17983 വീടുകള്‍
പാലക്കാട്; ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി പാലക്കാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 17983 വീടുകള്‍. ഒന്നാംഘട്ടത്തില്‍ പരിഗണിച്ചത് വിവിധ വകുപ്പുകളുടെ ഭവനപദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു. അത്തരത്തിൽ 8090 വീടുകളാണ് കണ്ടെത്തിയത്. പട്ടികവര്‍ഗ വകുപ്പ് മുഖേന 3456 വീടുകള്‍, നഗരസഭാ തലത്തില്‍ 396, ന്യൂനപക്ഷ ക്ഷേമ വകുപ്പ് രണ്ട്, പട്ടികജാതി വകുപ്പ് 517, ഗ്രാമപഞ്ചായത്തുകള്‍ മുഖേന 733, ബ്ലോക്ക് പഞ്ചായത്തുകള്‍ 2476 എന്നിങ്ങനെ 7580 വീടുകളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്.
ലൈഫ് മിഷന്റെ രണ്ടാംഘട്ടത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് സര്‍വെ നടത്തി സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരെ കണ്ടെത്തിയാണ് വീട് നിര്‍മിച്ചു നല്‍കിയത്. 13117 വീടുകള്‍ കരാര്‍ വെച്ചതില്‍ 10372 വീടുകളും പൂര്‍ത്തിയാക്കി.

സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്കായി അനുയോജ്യ സ്ഥലത്ത് പാര്‍പ്പിട സമുച്ചയങ്ങളും വീടുകളും നിര്‍മിച്ചു നല്‍കുന്ന മൂന്നാം ഘട്ടത്തില്‍ ജനറല്‍ വിഭാഗത്തില്‍ 8167, ഒ.ബി.സി. വിഭാഗത്തില്‍ 1232, എസ്.സി വിഭാഗത്തില്‍ 2024, എസ്.ടി- 212 എന്നിങ്ങനെ 11635 പേരെയാണ് അര്‍ഹരായി കണ്ടെത്തിയത്. അതില്‍ 420 വീടുകള്‍ക്ക് കരാര്‍ വെയ്ക്കുകയും 31 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
മൂന്നാം ഘട്ടത്തിലെ ആദ്യപാര്‍പ്പിട സമുച്ചയം ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ വെള്ളപ്പനകോളനിയില്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 6.16 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. കൊടുമ്പ്, കരിമ്പ ഗ്രാമപഞ്ചായത്തുകളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ഇതിനോടകം അംഗീകാരവും ലഭിച്ചിട്ടുണ്ട്. മൂന്നാം ഘട്ട ഭവനനിര്‍മാണത്തിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി വരുന്നതായും ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പടാത്തവര്‍, നിലവില്‍ ജീര്‍ണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയുടെ നാലാം ഘട്ടത്തില്‍ നടപ്പാക്കുക. നാലാം ഘട്ടത്തിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ ഒമ്പത് വരെ സ്വീകരിക്കും.












Click it and Unblock the Notifications