അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്കോ? രാഹുൽ മാങ്കൂട്ടത്തിലിന് വോട്ടേറും..സിപിഎമ്മിന് ആശങ്ക
പാലക്കാട്: സി പി എം വിട്ട അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. ഷുക്കൂറിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചു. ഷുക്കൂറുമായി ചർച്ച നടത്തുകയാണെന്ന് നേതാക്കൾ പറഞ്ഞു. അതിനിടെ ഷുക്കൂറിനെ അനിനയിപ്പിക്കാനുളള ശ്രമങ്ങൾ സി പി എമ്മും സജീവാക്കി.
കഴിഞ്ഞ ദിവസമാണ് ജില്ലാ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി സി പി എം ഏരിയ കമ്മിറ്റ അംഗം കൂടിയായ അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടത്. പാർട്ടിയിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നുമാണ് ഷുക്കൂർ തുറന്നടിച്ചത്. 'ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും ചവിട്ടിത്താഴ്ത്താനുള്ള ശ്രമമാണ് നടന്നത്. ജില്ലാ സെക്രട്ടറിക്ക് തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന ആഗ്രഹം പോലും ഇല്ല. പാർട്ടിയിൽ തന്നെ പോലെ അനുഭവിക്കുന്ന കുറേ പേർ ഉണ്ടെന്നും ഷുക്കൂർ ആരോപിച്ചിരുന്നു.

പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമായിരുന്നു ഷുക്കൂർ. നഗരസഭ കൗൺസിലർ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഷുക്കൂർ പാർട്ടിയിൽ എത്തുന്നത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഷുക്കൂറിന് പ്രവർത്തിക്കാൻ പറ്റിയ പ്രസ്ഥാനമാണ് കോൺഗ്രസ് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ എ തങ്കപ്പൻ പറഞ്ഞു.
'എൽ ഡി എഫിൽ മികച്ച പ്രവർത്തനം നടത്തി തങ്ങൾക്ക് വലിയ തലവേദന തീർത്ത നേതാവാണ് ഷുക്കൂർ. അദ്ദേഹം പാർട്ടി വിട്ട് വരുന്നത് നഗരമേഖലയിടക്കം തങ്ങൾക്ക് ഗുണകരമാകുകയേ ഉള്ളൂ.അദ്ദേഹവുമായി നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. ജനകീയ നേതാവിന് പാർട്ടിയിലേക്ക് സ്വാഗതം', ഷാഫി പറമ്പിലിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസ് കൗൺസിലർമാർ വഴി ഷൂക്കൂറുമായുള്ള ചർച്ചകൾ നേതൃത്വം ശക്തമാക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം തിരിച്ചടി ഭയന്ന് ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ സി പി എം നേതൃത്വം. ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് എ എൻ കൃഷ്ണദാസ് തന്നെ ഷൂക്കൂറിനെ വീട്ടിൽ സന്ദർശിച്ചു. പിന്നാലെ മാധ്യമങ്ങൾ അദ്ദേഹത്തിൽ നിന്ന് പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ഷുക്കൂർ പാർട്ടി വിടില്ലെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്. പാർട്ടി വിട്ടാൽ അത് ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കുമെന്ന് നേതൃത്വം ഭയക്കുന്നുണ്ട്.
അതിനിടെ ബി ജെ പിയും ഷുക്കൂറിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തു. ഷുക്കൂറിനെ ബി ജെ പി ദേശീയ കൗണ്‍സിൽ അംഗം എൻ ശിവരാജൻ ഷുക്കൂർ വീട്ടിൽ സന്ദർശിച്ചു. ഷുക്കൂറിനെ ചുറന്ന പരവതാനി വിരിച്ച് കാവി ഷാൾ അണിയിച്ച് സ്വീകരിക്കുമെന്നും ശിവരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഷുക്കൂർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications