അന്‍വറിന്റെ ഡിഎംകെയിലും പിളർപ്പ്; ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു, സ്വതന്ത്രനായി മത്സരിക്കും
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് മുന്നണികളിലും വലിയ തോതിലുള്ള പൊട്ടിത്തെറികളാണുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിലെ സ്ഥാനാർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ട കോണ്‍ഗ്രസ് നേതാവ് പി സരിന്‍ ഇടത് സ്ഥാനാർത്ഥി വരേയായി. സരിന് പിന്തുണ പ്രഖ്യാപിച്ച് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എകെ ഷാനിബ് അടക്കമുള്ള നേതാക്കളും പാർട്ടി വിട്ടിരുന്നു.
സിപിഎമ്മില്‍ ഏരിയാകമ്മിറ്റി അംഗം അബ്ദുള്‍ ഷൂക്കൂറാണ് തലവേദനയായി മാറിയിരിക്കുന്നത്. പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച് അബ്ദുള്‍ ഷൂക്കൂറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള നീക്കം ബി ജെ പിയും കോണ്‍ഗ്രസും സജീവമാക്കുമ്പോള്‍ ജനകീയനായ അദ്ദേഹത്തെ പിടിച്ച് നിർത്താനാണ് സി പി എം ശ്രമിക്കുന്നത്. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതില്‍ ബി ജെ പിക്കുള്ളിലും അഭ്യന്തര തർക്കം രൂക്ഷമാണെങ്കിലും അത് പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ബി ഡി ജെ എസ് നേതാവ് എസ് സതീഷ് വിമത സ്വരം ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്.

ഇപ്പോഴിതാ പിവി അന്‍വറിന്റെ ഡി എം കെയില്‍ പിളർപ്പുണ്ടായിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പുതിയ പാർട്ടി രൂപീകരിച്ച് ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പാണ് പാർട്ടിയിലെ ആദ്യ പിളർപ്പുണ്ടായിരിക്കുന്നത്. ഡി എം കെ ജില്ലാസെക്രട്ടറി ബി ഷമീറാണ് പാർട്ടി വിട്ടത്. യു ഡി എഫിനെ പിന്തുണയ്ക്കാനുള്ള അന്‍വറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഷമീറിന്റെ രാജി.
പാർട്ടി വിട്ട ഷമീർ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യും. മിന്‍ഹാജിന്റെ സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ വളരെ അധികം വിഷമമുണ്ടെന്നാണ് ബി ഷമീർ വ്യക്തമാക്കുന്നത്. പി വി അന്‍വർ പറഞ്ഞതുകൊണ്ടാണ് അദ്ദേഹം പിന്‍വാങ്ങിയത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രവർത്തനം മണ്ഡലത്തില്‍ നടത്തി. കഴിഞ്ഞ ദിവസം ശക്തിപ്രകടനം വരെ നടത്തിയിട്ട് പിന്‍വാങ്ങേണ്ട ആവശ്യം എന്താണ്. എനിക്ക് ഇവിടെ എത്രത്തോളം വോട്ടുണ്ട് എന്നതും എത്രയാളുകള്‍ എന്റെ കൂടെ നില്‍ക്കുന്നു എന്നതും ഈ തിരഞ്ഞെടുപ്പിലൂടെ തെളിയും. പാർട്ടി വിട്ട് മത്സരിക്കുന്ന കാര്യം അറിയിക്കാന്‍ പിവി അന്‍വറിനെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും പിവി അന്‍വർ പറയുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജീവകാരുണ്യ പ്രവർത്തകനായ മിന്‍ഹാജിനെ സ്ഥാനാർത്തിയായി നിർത്തുമെന്ന് പിവി അന്‍വർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ തന്നെ ചേലക്കര മുന്‍നിർത്തി യു ഡി എഫുമായി ചില വിലപേശല്‍ നീക്കങ്ങളും അന്‍വർ നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുക, ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് എന്‍ കെ സുധീറിനെ പിന്തുണയ്ക്കുക തുടങ്ങിയ ഉപാധികളായിരുന്നു അദ്ദേഹം യു ഡി എഫിന് മുന്നില്‍ വെച്ചത്.
അന്‍വറിന്റെ ഒരു ഉപാധികളും യു ഡി എഫ് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അന്‍വർ കോണ്‍ഗ്രസിനെ പരിഹസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുറന്ന് അടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്‍വർ ശക്തിപ്രകടനം നടത്തുന്നതും സ്ഥാനാർത്ഥിയെ സ്വമേധയാ പിന്‍വലിക്കുന്നതും. സ്ഥാനാർത്ഥിയെ പിന്‍വലിച്ചതിനോടൊപ്പം തന്നെ രാഹുല്‍ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ തീരുമാനമാണ് ഇപ്പോള്‍ ഡി എം കെയില്‍ പിളർപ്പിന് ഇടയാക്കിയിരിക്കുന്നത്.












Click it and Unblock the Notifications