കാട്ടാനയുടെ ആക്രമണം;കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
പാലക്കാട്; റോഡിലൂടെ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. പസംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോയെന്ന കാര്യം പരിശോധിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. പയറ്റാംകുന്ന് സ്വദേശി ശിവരാമൻ (60) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ശിവരാമന്റെ കുടുംബത്തിന് നൽകുന്ന പത്ത് ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ ഉടൻ നൽകുമെന്ന്മലമ്പുഴ എംഎൽഎ പ്രഭാകരൻ അറിയിച്ചു. ആനയെ മയക്ക് വെടിവെക്കാനും തീരുമാനിച്ചതായി എംഎൽഎ വ്യക്തമാക്കി. മയക്കുവെടി വെച്ച ശേഷം ആനക്ക് റേഡിയോ കോളർ ഇടും. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുമെന്നും എം എൽ എ വ്യക്തമാക്കി.
രാവിലെ നടക്കാൻ ഇറങ്ങി; ആദ്യം വിരട്ടിയോടിച്ചു; ഒടുവിൽ ആന ചവിട്ടിക്കൊന്നു
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ശിവരാമൻ ഉൾപ്പെടെ 9 പേർക്കെതിരെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. സംഘത്തിന്റെ മുന്നിൽ ഉണ്ടായിരുന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു.
ചിന്നം വിളി കേട്ട് ഓടിയെങ്കിലും ആന ശിവരാമനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ശിവരാമനൊപ്പം ഉണ്ടായിരുന്ന ഗംഗാധരമൻ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഞങ്ങൾക്കൊപ്പം അൽപ്പം മുൻപിലായാണ് ശിവരാമൻ നടനന്ത്. ആനയുടെ ശബ്ദ കേട്ട പിന്നാലെ ശിവരാമനെ കാണാതായെന്ന് ഗംഗാധരൻ പറഞ്ഞു. ആനയെ കണ്ട് ശിവരാമൻ പാടത്തേക്ക് ഓടുകയായിരുന്നു. എന്നാൽ ശിവരാമന് പിറകെ ആന പിന്തുടർന്ന് ഓടി. പാടത്ത് നോക്കിയപ്പോൾ ശിവരാമന്റെ കാലുകൾ മാത്രമാണ് കാണാൻ കഴിഞ്ഞതെന്നും ഗംഗാധരൻ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ആന ശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപുച്ചു. വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രാവിലെ തന്നെ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഒലവക്കോട് ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു.
ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണം,അപകടകരമായ ആനകളെ മയക്കുവെടിവെച്ച് മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.ഇത് സംബന്ധിച്ച് ഉറപ്പ് കിട്ടാതെ സമരത്തിൽ നിന്നും പിൻതിരിയില്ലെന്ന് നേതാക്കൾ അറിയിച്ചു. തുടർന്ന് മലമ്പുഴ എംഎല്‍എ എ. പ്രഭാകരന്‍, ഡിഎഫ്ഒ ശ്രീനിവാസ് , സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടർന്നായിരുന്നു സമരം അവസാനിപ്പിച്ചത്.
Recommended Video