ബൈക്കിൽ അനധികൃത മദ്യവിൽപ്പന: ജാമ്യത്തിൽ ഇറങ്ങിയ ആൾ വീണ്ടും അറസ്റ്റിൽ, സംഭവം പാലക്കാട്!
പാലക്കാട്: അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തുന്നതിനിടെ മലപ്പുറം സ്വദേശിയെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബ്ദുൾ കരീം (43) നെയാണ് ടൗൺ നോർത്ത് ഇൻസ്പെക്ടർ സി.അലവിയുടെ നിർദ്ദേശത്തെത്തുടർന്ന് എസ് ഐ ബിനോയും സംഘവും കോഴിക്കോട് - പാലക്കാട് ബൈപാസ് റോഡിൽ പാലാൽ ജംഗ്ഷനു സമീപം വെച്ച് അറസ്റ്റു ചെയ്തത്. ഇയാളുടെ ബൈക്കിൽ സൂക്ഷിച്ചിരുന്ന 5 ലിറ്ററോളം വിദേശമദ്യവും, ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
പോണ്ടിച്ചേരിയിൽ മാത്രം വിൽപ്പന നടത്താൻ അനുവാദമുള്ള TOP 10 എന്ന കമ്പനിയുടെ 500 മില്ലി അളവിലുള്ള പത്തോളം കുപ്പികളാണ് കണ്ടെടുത്തത്. 100 രൂപ യുള്ള മദ്യം 400 രൂപക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്. കഴിഞ്ഞ ജൂലൈ മാസം കാറിൽ കടത്തുകയായിരുന്ന 8 ലിറ്റർ വിദേശ മദ്യവുമായി കരീമിനെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആ കേസ്സിൽ ജയിലിൽ പോയ കരീം ജാമ്യമിറങ്ങിയ ശേഷം വീണ്ടും വില്പന തുടരുകയായിരുന്നു.

പോണ്ടിച്ചേരിയിൽ നിന്നും വരുന്ന ആഡംബര ബസ്സുകളിലാണ് മദ്യം കൊണ്ടു വരുന്നതെന്ന് കരീം പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സീനിയർ സി പി ഒ പ്രമോദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്.സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications