പാലക്കാട് പോക്സോ കേസ്;അതിജീവിതയുടെ മാതാപിതാക്കൾ അറസ്റ്റിൽ
പാലക്കാട്; പോക്സോ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് തന്നെ ഇരുവരേയും കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ ഗുരുവായൂരിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.ക്ഷേത്രത്തിന് സമീപത്തുള്ള ലോഡ്ജിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടി. കുട്ടിയുടെ ചെറിയച്ഛനാണ് കേസിലെ പ്രതി. പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാൻ വേണ്ടിയായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.
2021 ലായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. കേസിൽ കുട്ടിയുടെ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. സംഭവത്തിന് ശേഷം കുട്ടി മാതാപിതാക്കൾക്കൊപ്പം പോകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് മുത്തശ്ശിക്കും വല്യമ്മയ്ക്കുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കേസിൽ ഈ മാസം 16 ന് വിചാരണ നടക്കാനിരിക്കേയാണ് പെൺകുട്ടിയെ കഴിഞ്ഞ ദിവസം അച്ഛനും അമ്മയും പ്രതിയും ഉൾപ്പെടെയുള്ള സംഘം എത്തി ബലമായി പിടിച്ച് കൊണ്ട് പോയത്. നമ്പര്‍പ്ലേറ്റ് മറച്ചുവെച്ച കാറിലും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലുമെത്തിയായിരുന്നു തട്ടിക്കൊണ്ട് പോയത്.
പ്രതിയുടെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴി മാറ്റാനാണ് ശ്രമം നടക്കുന്നതെന്നും വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരേയും മര്‍ദ്ദിച്ചാണ് സംഘം അതിജീവിതയെ കടത്തിക്കൊണ്ടുപോയതെന്നും മുത്തശ്ശിയും മാതൃസഹോദരിയും ആരോപിച്ചിരുന്നു. തുടർന്ന് മുത്തശ്ശി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. ചെറിയച്ഛൻ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതേസമയം കേസിലെ പ്രതി അച്ഛന്റെ അനിയൻ ആയതുകൊണ്ട് തന്നെ പെൺകുട്ടിയെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് സംശയിച്ചിരുന്നു. മാതാപിതാക്കളുടെ ഫോണുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരുടേയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.
മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്
തുടർന്ന് പെൺകുട്ടിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ഗുരുവായൂരിൽ ആണെന്ന് കണ്ടെത്തിയത്.
'ദിലീപിന് അതുകൊണ്ട് എന്ത് കാര്യമാണ്?..കാവ്യയും മാഡവുമൊന്നും ഇപ്പോൾ ആർക്കും വേണ്ടേ';രാഹുൽ
അതേസമയം കേസിലെ അതിജീവിതയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ അറിയിച്ചു. അതിജീവിതയ്ക്കായി സപ്പോർട്ട് പേഴ്സനെ നൽകും.ആശ്വാസ നിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങാതെ കൊണ്ടുപോകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ശിശുക്ഷേമ സമതി വ്യക്തമാക്കി. നേരത്തേ പെൺകുട്ടിക്ക് സംരക്ഷണം ഒരുക്കണമെന്ന് അമ്മയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. അതേസമയം കുട്ടി ശിശുക്ഷേമ സമിതിയുടെ കീഴിൽ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമ്മയുടെ സഹോദരി പ്രതികരിച്ചു.
Recommended Video