പാലക്കാട് കൊലപാതകം; മൂന്ന് ദിവസം പിന്നിടുന്നു; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകത്തിൽ മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞദിവസം അന്വേഷണ പുരോഗതി വിലയിരുത്താൻ ഐ.ജിയുടെ നേതൃത്വത്തിൽ പാലക്കാട് ഉന്നതതല യോഗം ചേർന്നിരുന്നു. അതിനിടെ, ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് അന്വേഷണ സംഘം പുറത്തുവിടും. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും. പ്രതികള്‍ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞതായും പൊലീസ് സംശയിക്കുന്നുണ്ട്.
സഞ്ജിത്തിനെ കൊല ചെയ്യാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ദേശീയപാതയ്ക്ക് സമീപത്ത് നിന്നാണ് വടിവാളുകള്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വടിവാളിൽ നിന്ന് രക്തകറയും മുടിനാരിഴയും കണ്ടെത്തിയിട്ടുണ്ട്.പ്രതികൾക്കായി പൊലീസ് തലങ്ങും വിലങ്ങും അന്വേഷണം നടത്തിയിട്ടും മൂന്ന് നാൾ പിന്നിടുമ്പോഴും ഇനിയും കണ്ടെത്താനായിട്ടില്ല.

പ്രതികള്‍ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാര്‍ തൃശൂര്‍ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഈ കാര്‍ കണ്ടെത്താന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും.
പ്രതികള്‍ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല. കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ മൊഴിയെടുക്കുന്നതിൻ്റെ ഭാഗമായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ തൃശൂര്‍ ഭാഗത്തേക്കും തമിഴ്‌നാട്ടിലേക്കും കടന്നതായാണ് പൊലീസ് നേരത്തെ സംശയിച്ചിരുന്നത്. ആക്രമിച്ച പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കൊലപാതകം ദീര്‍ഘകാലമായി നടത്തിയ ആസൂത്രണമായതിനാൽ പ്രതികളിലേക്ക് എത്താൻ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.
ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന വിലയിരുത്തലിലാണ് ഇപ്പോഴും പൊലീസുള്ളത്. ആസൂത്രിതമായിട്ടാണ് സംഭവം നടന്നിട്ടുള്ളത് എന്നതാണ് കണ്ടെത്തൽ.

സ്ഞ്ജിത്തിൻ്റെ കൊലപാതകത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചിരുന്നു.
അതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട കാറിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നു പോയിട്ടുണ്ടെന്നാണ് സൂചന.
കോയമ്പത്തൂരിൽ നിന്നുള്ളവരാണ് പ്രതികൾ എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംശയമുള്ള മൂന്നുപേരെ ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications