ശ്രീനിവാസൻ വധക്കേസ്;9 പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
പാലക്കാട്; ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് എസ്‍ ഡി പി ഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകരെ തിരഞ്ഞാണ് നോട്ടീസ്. കേസിൽ ഇതുവരെ 25 പേരാണ് അറസ്റ്റിലായത്.
പട്ടാമ്പി സ്വദേശികളായ അഷറഫ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഹക്കിം, സഹീർ, തൃത്താല സ്വദേശി അൻസാർ, പാലക്കാട് സ്വദേശികളായ ജംഷീർ, കാജാ ഹുസൈൻ, നൗഷാദ്, ബഷീർ എന്നിവർക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. 893 പേജുള്ള കുറ്റപത്രത്തിൽ 279 സാക്ഷികളാണ് ഉള്ളത്. തൊണ്ടി മുതൽ അടക്കം 282 രേഖകളും 24 ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ 16നാണ് മേലാമുറി സ്വദേശിയായ ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടായിരുന്നു തൊട്ടടുത്ത ദിവസത്തെ കൊല. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പടെ 25 പേരാണ് റിമാന്റിൽ കഴിയുന്നത്. ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ രണ്ടു പേർ ഒളിവിലാണ്.
അതേസമയം സുബൈർ വധക്കേസിലും പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആദ്യ അറസ്റ്റ് നടന്ന് 81ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബി ജെ പി നേതാവ് സഞ്ജിത്തിനെ കൊല ചെയ്തതിന്റെ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ആർ എസ്എ സ് പ്രവർത്തകരായ രമേഷ്, അറുമുഖൻ, ശരവണൻ, മനു, വിഷ്ണുപ്രസാദ്, ശ്രുബിൻ ലാൽ, ആർ ജിനീഷ്, ജി. ഗിരീഷ്, എസ് സുചിത്രൻ എന്നിവരാണ് കേസിലെ പ്രതികൾ.
നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ












Click it and Unblock the Notifications