ശ്രീനിവാസന്‍ വധം: രണ്ട് പേര്‍ കൂടെ പിടിയില്‍, ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്തവര്‍
പാലക്കാട്: ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടെ പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂടാതെ ആക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളില്‍ ഒന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഗൂഡാലോചനയില്‍ പങ്കെടുത്ത നാല് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മേലാമുറിയില്‍ സംഭവ സമയത്ത് എത്തുകയും ചെയ്ത രണ്ട് പേരും പിടിയിലായവരില്‍ ഉണ്ട്. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കൂടെ അറസ്റ്റ് ചെയ്തത്.

അതേസമയം, ഇപ്പോള്‍ പിടികൂടിയ വാഹനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. പാലക്കാട് കല്പാത്തി ശംഖുവാരമേട് എച്ച്. മുഹമ്മദ് ബിലാല്‍ ( 22 ), കല്പാത്തി ശംഖുവാരത്തോട് എ. റിയാസുദീന്‍ (റിയാസ് - 35), ശംഖുവാരമേട് എ. മുഹമ്മദ് റിസ്വാന്‍ ( 20 ), പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴേമുരളി പറപ്പത്തുതൊടി എം. സഹദ് ( 22 ) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവര്‍ പേപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ( പി എഫ് ഐ ) യുടെ പ്രദേശിക യൂണിറ്റ് ഭാരവാഹികളാണെന്ന് പോലീസ് പറഞ്ഞു.
കൃത്യം നടത്താനുള്ള ഗൂഡാലോചനയില്‍ പങ്കെടുക്കുകരയും മേലാമുറിയില്‍ സംഭവ സമയത്ത് എത്തുകയും ചെയ്തവരാണ് മുഹമ്മദ് ബിലാലും റിയാസുദ്ദീനും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ഫോണുകള്‍ ശേഖരിച്ച് അവരവരുടെ വീടുകളില്‍ എത്തിച്ച് നല്‍കിയത് മുഹമ്മദ് റിസ്വാനാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഗൂഡാലോചനയില് പങ്കെടുത്തതിനും സംഘത്തിന് മറ്റ് സഹായങ്ങള്‍ എത്തിച്ചതിനുമാണ് സഹദ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 16 പ്രതികളുണ്ടെന്നാണ് ഇതുവരെ നടന്ന അന്വേഷണത്തില്‍ വ്യക്തമായതെന്ന് വിജയ് സാക്കറെ പറഞ്ഞു. ശ്രീനിവാസനെ ആക്രമിച്ച ആറംഗസംഘത്തിനായുള്ള ഊര്‍ജിത നിരീക്ഷണങ്ങളും പരിശോധനകളും ജില്ലയുടെ വിവിധഭാഗങ്ങളില്‍ പോലീസ് നടത്തുകയാണ്.
ശ്രീനിവാസനെ കടയിലെത്തി ആക്രമിച്ച ആറുപേരും ഒളിവിലാണ്. എലപ്പുള്ളിയിലെ എസ് ഡി പി ഐ. പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 15-ന് രാത്രിതന്നെ പ്രതികാരക്കൊല ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ജില്ലാ ആശുപത്രി മോര്‍ച്ചറിക്കുസമീപത്തെ മൈതാനത്താണ് സംഘം പദ്ധതികള്‍ ആവിഷ്‌കരിച്ചത്. പിറ്റേന്ന് രാവിലെത്തന്നെ വധിക്കേണ്ട ആളെയും തീരുമാനിച്ചു. മേലാമുറിയിലെത്തി പരിസരനിരീക്ഷണം നടത്തി.
തുടര്‍ന്ന്, വാഹനങ്ങളും ആയുധങ്ങളും സംഘടിപ്പിച്ച് ഉച്ചയോടെ കൃത്യം നടത്തുകയായിരുന്നു. കൃത്യത്തിനായി നിയോഗിച്ചവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടാവുകയോ ആക്രമണശേഷം രക്ഷപ്പെടാന്‍ കഴിയാതെവരികയോ ചെയ്താല്‍ ഇടപെടാന്‍ മേലാമുറിഭാഗത്ത് സംഘത്തിലെ മറ്റുനാലുപേര്‍ നിലയുറപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications