വിവാഹത്തിന് ഒരുങ്ങിയെത്തിയപ്പോൾ വധു മുങ്ങി; തട്ടിയത് 46 ലക്ഷം, അറസ്റ്റ്

പാലക്കാട്: വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കൽ ഷിബു വിലാസം വീട്ടിൽ ശാലിനി (37) ആണ് അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരനെയാണ് ഇവർ വഞ്ചിച്ചത്.
കല്‍പാത്തി സ്വദേശി പുനഃർവിവാഹത്തിന് പരസ്യം നൽകിയിരുന്നു. ഇത് കണ്ട് ശാലിനി ഇയാളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. മധ്യപ്രദേശിലാണ് ജോലിയെന്നും വിധവയാണെന്നും ഇദ്ദേഹത്തെ അറിയിച്ചു. തുടർന്ന് നിരന്തരം വിളിച്ച് ബന്ധം സ്ഥാപിച്ചു.
ജോലി സ്ഥിരമാകണമെങ്കിൽ പണം ലഭിക്കുമെന്ന് അറിയിച്ച ശാലിനി പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു.പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വിവാഹ തീയതി നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒടുവിൽ വിവാഹം നിശ്ചയിച്ചു.
എന്നാൽ വിവാഹത്തിന് വരൻ ഒരുങ്ങിയെത്തിയെങ്കിലും യുവതി മുങ്ങി. തുടർന്ന് 53 കാരൻ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ശാലിനിയും ഭർത്താവും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ഭർത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) നെയാണ് പോലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. എറണാകുളത്ത് നിന്നാണ് ശാലിനി അറസ്റ്റിലായത്. ഇവർ മുൻപ് മറ്റൊരാളേയും വഞ്ചിച്ചതായാണ് വിവരം. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications