ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ താത്കാലിക പോലീസിനെ നിയോഗിക്കും; ദിവസവേതനം 660 രൂപ
പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് താത്കാലിക പോലീസിനെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാർ ഇല്ലാത്ത് കൊണ്ടാണ് താത്കാലിക പോലീസിനെ നിയമിക്കുന്നത്.
പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് താത്കാലിക പോലീസിന്റെ സേവനം ലഭ്യമാകുക. 660 രൂപ ദിവസ വേതനത്തിൽ 60 ദിവസത്തേക്കാണ് ഇവരെ നിയോഗിക്കുന്നത്.
ലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത
വിമുക്തഭടന്മാർ, വിരമിച്ച പോലീസുകാർ, എൻ.സി.സി കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക. വനിതകളെ അടക്കം നിയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി. മണ്ഡലകാല തീർഥാടനത്തിനു തുടക്കംകുറിച്ചു ശബരിമല ക്ഷേത്രത്തിൽ ഇന്നലെയാണ് നട തുറന്നതു.
തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയാണു നട തുറന്നത്. തുടർന്നു പുതിയ ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവരെ പതിനെട്ടാംപടിക്കുതാഴെ സ്വീകരിച്ചു. ഭക്തരുടെ വലിയ തിരക്കാണു ശബരിമലയിൽ.
ശബരിമല തീർത്ഥാടനത്തിന് കെഎസ്ആർടിസി പുതിയ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിക്കും. 64 പുതിയ അന്തർ സംസ്ഥാന സർവീസുകളാണ് നടത്തുന്നത്. ഇതിനായി കേരളം -തമിഴ്നാടുമായി ധാരണയിൽ എത്തിയതായാണ് ലഭിക്കുന്ന റിപ്പോർട്ട്. മണ്ഡല - മകരവിളക്ക് ഉത്സവങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ ആദ്യ ബാച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകി.
തീർത്ഥാടകർക്ക് സുഗമമായ ദർശനവും തൃപ്തിയോടെ തൊഴുതിറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ വ്യക്തമാക്കി. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്ന് ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.
സന്നിധാനത്തും പരിസരത്തുമായി 1,250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ശബരിമല സ്‌പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ആർ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്തെ പൊലീസ് സേന വിന്യാസം. 980 സിവിൽ പൊലീസ് ഓഫീസർമാർ, 110 എസ്ഐ, എഎസ്ഐമാർ,30 സിഐമാർ, 12 ഡിവൈഎസ്പിമാർ എന്നിവരടങ്ങിയ സംഘത്തിനാണ് സുരക്ഷാ ചുമതല.
10 ദിവസം പൂർത്തിയാകുമ്പോൾ പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കും. കേരള പൊലീസിന്റെ കമാൻഡോ വിഭാഗം, സ്‌പെഷ്യൽ ബ്രാഞ്ച്, വയർലസ് സെൽ, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്.
തീർഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വർധനയുണ്ടാകും. ഇതിനെല്ലാം പുറമേ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പോലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്.