ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചത് പിപിഇ കിറ്റ് ഊരിയ ശേഷം: പ്രതി കുറ്റം സമ്മതിച്ചു
പത്തനംതിട്ട: കൊറോണ വൈറസ് ബാധിതയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ സംഭവങ്ങൾ വെളിപ്പെടുത്തി പോലീസ്. പ്രതിയായ ആംബുലൻസ് ഡ്രൈവർ നൌഫൽ ഇതിനകം കുറ്റം സമ്മതിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ കൊവിഡ് സെന്ററിലെത്തിക്കാൻ നിയോഗിക്കപ്പെട്ട 108 ആംബുലൻസിലെ ഡ്രൈവറാണ് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ചത് വൈകിട്ട്
ആംബുലസൻസ് ഡ്രൈവർ നൌഫൽ ആസൂത്രിതമായാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. അച്ഛനും അമ്മയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധു വീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെയും ഫലം പോസിറ്റീവായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതോടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ കയറ്റിയ ആംബുലൻസ് അടൂരിൽ നിന്ന് പുറപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയ്ക്ക് രോഗം സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.

ആസൂത്രിത നീക്കം
പെൺകുട്ടിയ്ക്ക് പുറമേ രോഗം സ്ഥിരീകരിച്ച മറ്റൊരു 40കാരിയെയും ആംബുലൻസിൽ കയറ്റിയിരുന്നു. പെൺകുട്ടിയെ പന്തളത്തെ കൊവിഡ് കെയർ സെന്ററിലും 40കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പ് നൌഫലിന് നിർദേശം നൽകിയിരുന്നത്. തൊട്ടടുത്തുള്ള പന്തളത്തേയ്ക്ക് പോകാതെ ആദ്യം കോഴഞ്ചേരിയിലേക്ക് പോയ ആംബുലൻസ് 40കാരിയെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷം പന്തളത്തേക്കുള്ള യാത്രക്കിടെയാണ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ആറന്മുളയ്ക്ക് സമീപത്തുള്ള വിജനമായ സ്ഥലത്ത് വെത്ത് ആംബുലൻസ് നിർത്തിയാണ് പെൺകുട്ടിയ്ക്ക് നേരെ നൌഫലിൽ നിന്ന് അതിക്രമമുണ്ടാകുന്നത്. 18 കിലോമീറ്ററോളം സഞ്ചരിച്ച് 40 കാരിയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷമാണ് ആംബുലൻസ് പന്തളത്തേക്ക് മടങ്ങുന്നത്. മടക്ക യാത്രയിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്.

പിപിഇ കിറ്റ് ഊരിയ ശേഷം
ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയെ കൊണ്ടുപോകാനെത്തിയ 108 ആംബുലൻസിലെ ഡ്രൈവറാണ് പീഡനക്കേസിൽ അറസ്റ്റിലായിട്ടുള്ളത്. കോഴഞ്ചേരിയിൽ നിന്ന് ആറന്മുളയിൽ തിരിച്ചുവരും വഴി രാത്രി 12. 30 ഓടെ ആറന്മുള വിമാനത്താവള പദ്ധത്യ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് സമീപത്ത് നൌഫൽ വണ്ടി നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറായ നൌഫൽ താൻ ധരിച്ചിരുന്ന പിപിഇ കിറ്റ് ഊരി ഡ്രൈവിംഗ് സീറ്റിൽവെച്ച ശേഷം പിറകിലെ ഡോർ തുറന്ന് അകത്ത് കയറിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. പീഡിപ്പിച്ചതിന് ശേഷം ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് നൌഫൽ പറഞ്ഞിരുന്നു. ഇതാണ് പെൺകുട്ടി ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. ഈ സംഭവങ്ങൾക്ക് ശേഷം പ്രതി പെൺകുട്ടിയെ പന്തളത്തെ കൊവിഡ് സെന്ററിലെത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടി ആംബുലൻസിൽ നിന്ന് ഇറങ്ങിയോടി എഫ്എൽസിടിയിലെത്തുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെയും പല ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റ് രാത്രി തന്നെ
പീഡനത്തിനിരയായ പെൺകുട്ടി കൊവിഡ് കെയർ സെന്ററിലെ അധികൃതരെ വിവരമറിയിച്ചതോടെ ഇവിടെ നിന്നാണ് പന്തളം പോലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോസ്ഥർ ഉൾപ്പെടെയുള്ളവർ കൊവിഡ് സെന്ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പോലീസ് പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാൾ ഓടിച്ചിരുന്ന ആംബുലൻസിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് അടൂർ ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രോട്ടോക്കോൾ ലംഘനം?
കൊറോണ വൈറസ് ബാധിവരെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഡ്രൈവർക്ക് പുറമേ ആംബുലൻസിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൂടി വേണമെന്നാണ് പ്രോട്ടോക്കോൾ. ഈ സംഭവത്തിൽ ഇത് പാലിക്കപ്പെട്ടിട്ടില്ലാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനെതിരെയും സംഭവത്തിൽ രൂക്ഷവിമർശനമുയർന്നിട്ടുണ്ട്. അതേ സമയം നൌഫലിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചുകഴിഞ്ഞതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമണും വ്യക്തമാക്കിയിട്ടുണ്ട്. പന്തളത്തെ കൊവിഡ് കെയർ സെന്ററിലെ പ്രത്യേക മുറിയിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയെ പാർപ്പിച്ചിട്ടുള്ളത്. പെൺകുട്ടിയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ഇതോടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സംഭവത്തിന്റെല വെളിച്ചത്തിൽ സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications