ബിഗ് ബോസ് താരം രജിത് കുമാർ ഉള്‍പ്പെടെ 3 പേരെ ആക്രമിച്ച് തെരുവ് നായ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ സിനിമ-ടെലിവിഷന്‍ റിയാലിറ്റി ഷോ താരത്തിനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ബിഗ് ബോസ് മലയാളം സീസണ്‍ 2 താരവും ചലച്ചിത്ര പ്രവർത്തകനുമായ രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
പത്തനംത്തിട്ടയിലെ അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് കൂടെ നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ രജിത് കുമാർ അടക്കമുള്ളവർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മലയായഴപ്പുഴ ക്ഷേത്രത്തിന് സമീപത്ത് വെച്ച് മറ്റൊരാള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. രാവിലെ കാപ്പി കുടിക്കാന്‍ പുറത്തേക്ക് പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് രജിത് കുമാർ വ്യക്തമാക്കുന്നത്. ഒരു ഷൂട്ടുമായി ബന്ധപ്പെട്ടായിരുന്നു രജിത് കുമാറും സംഘവും പത്തനംതിട്ടയില്‍ എത്തിയത്.

കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകനായിരുന്ന രജിത് കുമാർ പ്രസംഗങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. എന്നാല്‍ ശാസ്ത്ര വിരുദ്ധമായ പ്രസ്താവനകളിലൂടെ നിരന്തരം വിവാദങ്ങളില്‍ അകപ്പെട്ടു. പിന്നീട് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പുതിയ ഗെറ്റപ്പില്‍ എത്തിയ അദ്ദേഹം വലിയൊരു ആരാധക നിരയെ സ്വന്തമാക്കി. എന്നാല്‍ സഹമത്സരാർത്ഥിയെ ശാരീരികമായി നേരിട്ടുവെന്ന കുറ്റത്തിന് താരത്തെ സീസണില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
ബിഗ് ബോസിന് പിന്നാലെ ജയസൂര്യ നായകനായ ഈഷോ, സുരാജിന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയ ചിത്രങ്ങളിലും രജിത് കുമാർ അഭിനയിച്ചു. ചാട്ടുളി പോലുള്ള മറ്റ് സിനിമകളിലും മഴവില്‍ മനോരമയിലെ മണിമുത്ത് എന്ന സിനിമയിലും രജിത് കുമാർ അഭിനയിച്ചിട്ടുണ്ട്.
അതേസമയം, സമീപകാലത്ത് പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ രൂക്ഷമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുളനടയിൽ 9 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പന്തളം കുളനട പഞ്ചായത്തിലെ 10,11 വാർഡുകളായ തുമ്പമൺ, ഉളനാട് പ്രദേശങ്ങളിൽ 3 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഒരു പകല്‍ മുഴുവന്‍ തെരുവ് നായ പ്രദേശത്ത് ഭീതി പരത്തി.
ആക്രമണകാരിയായ നായയെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് നായ ചത്തു. നായയുടെ കടിയേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാളെ അടൂർ ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സ നൽകുകയായിരുന്നു. ഈ സംഭവത്തിന് ശേഷവും ഒറ്റപ്പെട്ട നിരവധി ആക്രമണങ്ങള്‍ പത്തനംതിട്ടയിലുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications