കോൺഗ്രസ് - എൽഡിഎഫ് രഹസ്യ ബാന്ധവം മറ നീക്കി പുറത്ത് വന്നിരിക്കുന്നു: ബിജെപി
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവിന്റെ വാഹനം ഉപയോഗിച്ചത് വിവാദമായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എം ജില്ലാ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എന്‍എം രാജുവിന്റെ വാഹനത്തില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പര്യടനം. യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗം നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ്.
സംഭവത്തിൽ സിപിഎമ്മിനും കോൺഗ്രസിനും എതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. കോൺഗ്രസും എൽഡിഎഫും തമ്മിലുളള രഹസ്യ ബന്ധമാണ് ഈ സംഭവത്തിലൂടെ പുറത്തായിരിക്കുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപിയുടെ പ്രതികരണം ഇങ്ങനെ: ' കോൺഗ്രസ് - എൽ.ഡി.എഫ് രഹസ്യ ബാന്ധവം മറ നീക്കി പുറത്ത് വന്നിരിക്കുന്നു. കേരളത്തിന് പുറത്ത് ഇടതു ബന്ധം ഊട്ടി ഉറപ്പിച്ച് തെരഞ്ഞെടുപ്പുകളെ നേരിടുന്ന കോൺഗ്രസ്, കേരളത്തിലും ഇടത് കക്ഷികളോട് കാണിക്കുന്നത് മൃദ്യുസമീപനം തന്നെ.
രാഷ്ട്രീയമായ ആരോപണ- പ്രത്യാരോപണങ്ങൾക്കുമപ്പുറം കോൺഗ്രസും ഇടതു പാർട്ടികളും കേരളത്തിൽ നടത്തുന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ ബന്ധമാണ്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് ഇന്ന് ഉപയോഗിച്ചത് ഇടതുപക്ഷ നേതാവായ കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റിന്റെ വാഹനമാണ്.
ജില്ലാ പ്രസിഡന്റ് എൻ.എം രാജുവിന്റെ കിയാ കാർണിവൽ വാഹനത്തിലായിരുന്നു രാഹുൽ ഗാന്ധി ഇന്നത്തെ മുഴുവൻ പര്യടനവും നടത്തിയത്. വരുന്ന 30 ന് നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കും എൽ.ഡി.എഫ് നേതാവായ രാജുവിന്റെ വാഹനം തന്നെയാണ് ഉപയോഗിക്കുന്നത്. ഇടതുപക്ഷ പാർട്ടിയുടെ ജില്ലാ നേതാവിന്റെ വാഹനം രാഹുൽ ഗാന്ധി ഉപയോഗിച്ചതോടെ, അടക്കം പറഞ്ഞിരുന്ന രഹസ്യ ബന്ധം മറനീക്കി പുറത്തു വരികയാണ്'.