പത്തനംതിട്ടയിൽ പുതിയ കേന്ദ്രീയ വിദ്യാലയം; തിരുവല്ലയിൽ വേണമെന്ന് താലൂക്ക് വികസന സമിതി!
തിരുവല്ല: ജില്ലയ്ക്കു പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം തിരുവല്ലയില്‍ അനുവദിക്കണമെന്നു താലൂക്ക് വികസന സമിതിയില്‍ ആവശ്യം. നിലവില്‍ അടൂരിലും ചെന്നീര്‍ക്കരയിലും കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാമത്തെ വിദ്യാലയം കോന്നിയില്‍ തുടങ്ങാനുള്ള നീക്കം ശക്തമാണ്. ജവാഹര്‍ നവോദയ വിദ്യാലയം റാന്നി വെച്ചൂച്ചിറയിലാണ്.
എല്ലാ കേന്ദ്രസര്‍ക്കാര്‍ വിദ്യാലയങ്ങളും ജില്ലയുടെ ഒരു ഭാഗത്തു മാത്രം തുടങ്ങുകയും പടിഞ്ഞാറന്‍ മേഖലയെ അവഗണിക്കുകയുമാണ്. ബിഎസ്എന്‍എല്‍ ജില്ലാ ആസ്ഥാനം, റെയില്‍വേ സ്റ്റേഷന്‍, ഹെഡ് പോസ്റ്റ് ഓഫിസ്, ആദായനികുതി വകുപ്പ് ഓഫിസ് തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ലയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ ആവശ്യപ്പെട്ടു.

വിദ്യാലയം തുടങ്ങാന്‍ ആവശ്യമായ സ്ഥലവും സൗകര്യവും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അധ്യക്ഷത വഹിച്ച മന്ത്രി മാത്യു ടി.തോമസ് ഇക്കാര്യത്തില്‍ ഒരു നിര്‍ദേശവും മുന്നോട്ടുവച്ചില്ല. തിരുവല്ല ബൈപാസിന്റെ ടെന്‍ഡര്‍ നടപടികള്‍ പത്തു ദിവസത്തിനകം തുടങ്ങുമെന്നും ആഗോള ടെന്‍ഡറാണ് വിളിക്കുന്നതെന്നും അധ്യക്ഷത വഹിച്ച മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു.
മുത്തൂര്‍- കുറ്റപ്പുഴ റോഡ് രാജ്യാന്തരനിലവാരത്തില്‍ നിര്‍മിക്കുന്നതിനു രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കുറ്റപ്പുഴ ഭാഗത്തു വീതി കുറവാണെന്നും സ്ഥലമെടുത്തു വീതി കൂട്ടി നിര്‍മിക്കണമെന്നും മന്ത്രി പറഞ്ഞു. റോഡിനായി സ്വമേധയാ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ തന്നെ മതിലുകെട്ടി നല്‍കും.തിരുവല്ല സബ് ട്രഷറിക്കു നഗരസഭ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചത് ഉപാധികളോടെ ആയതിനാല്‍ ധനവകുപ്പിന്റെ അനുമതി കിട്ടാന്‍ സാധ്യതയില്ലെന്നും യോഗത്തില്‍ അറിയിപ്പുണ്ടായി.
ഉപാധികള്‍ ഒഴിവാക്കുന്ന കാര്യം നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാമെന്നു നഗരസഭാധ്യക്ഷന്‍ കെ.വി.വര്‍ഗീസ് അറിയിച്ചു. കുറ്റൂര്‍ വില്ലേജ് ഓഫിസിനു സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ച് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ നിന്ന് എത്രയും വേഗം മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ആവശ്യപ്പെട്ടു. കെഎസ്ടിപിയുടെ റോഡ് നിര്‍മാണത്തിനു വില്ലേജ് ഓഫിസ് പൊളിച്ചപ്പോള്‍ നാലു വര്‍ഷം മുന്‍പ് പഞ്ചായത്തിലെ വായനശാല സൗജന്യമായി വിട്ടുകൊടുത്തതാണ്. ഇതുവരെ തിരികെ കിട്ടിയിട്ടില്ല.
വായനശാല പ്രവര്‍ത്തിക്കാത്തതു പഞ്ചായത്തിലെ സാംസ്‌കാരിക നഷ്ടത്തിന് ഇടയാക്കുമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിഐപി വക സ്ഥലം രണ്ടിടത്തു കാണിച്ചുകൊടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വില്ലേജ് ഓഫിസ് നിര്‍മിക്കുന്നതിനു പിഐപി വക സ്ഥലം അളന്നുതിരിച്ചുനല്‍കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. തോട്ടഭാഗത്തും ഇരവിപേരൂര്‍ ജംക്ഷനിലും ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യുവും ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.രാജീവും പറഞ്ഞു.
ഇരവിപേരൂര്‍ ഉള്‍പ്പെടെ താലൂക്കിലെ ആറു പഞ്ചായത്തുകള്‍ക്കു ശുദ്ധജലവിതരണ പദ്ധതിക്കു ബജറ്റില്‍ അനുവദിച്ച 125 കോടി രൂപയുടെ പദ്ധതി ഇതുവരെ തുടങ്ങാന്‍ കഴിഞ്ഞില്ലെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.രാജീവ് അറിയിച്ചു. സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങളാണു കാലതാമസത്തിനു കാരണമെന്നും ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനും മന്ത്രി നിര്‍ദേശിച്ചു. പുറമറ്റവും ഇരവിപേരൂരുമായി വെള്ളം പങ്കുവയ്ക്കുമ്പോള്‍ നാലു ദിവസം ഇരവിപേരൂര്‍ രണ്ടു ദിവസം പുറമറ്റം എന്ന തുടര്‍ന്നുവരുന്ന രീതി തുടരണം. തഹസില്‍ദാര്‍ ശോഭന ചന്ദ്രന്‍ പങ്കെടുത്തു. താലൂക്ക് സമിതിയില്‍ ആര്‍ഡിഒമാര്‍ പങ്കെടുക്കണമെന്നു ജില്ലാ കലക്ടറുടെ നിര്‍ദേശം ഉണ്ടെങ്കിലും ഇന്നലെ നടന്ന യോഗത്തില്‍ ആര്‍ഡിഒ പങ്കെടുത്തില്ല. മന്ത്രി അന്വേഷിച്ചപ്പോള്‍ ആര്‍ഡിഒ വേറെ യോഗത്തിനു പോയതായാണു തഹസില്‍ദാര്‍ അറിയിച്ചത്.












Click it and Unblock the Notifications