അനാഥ സഹോദരങ്ങൾക്ക് സ്നേഹ വീടൊരുക്കി തെങ്ങമം ഗവ. സ്കൂളിലെ വിദ്യാർഥികൾ
അടൂർ: സഹപാഠിക്ക് വീടില്ലെന്നറിഞ്ഞതോടെ കൂട്ടുകാർ കൈകോർത്തു. കിടപ്പാടമില്ലാത്ത അനാഥ സഹോദരങ്ങൾക്കു വേണ്ടിയാണ് തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം സഹപാഠികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ സ്നേഹ വീടൊരുക്കിയത്. ഈ സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ അഖിൽ ഉണ്ണിത്താനും സഹോദരി പൂർവ വിദ്യാർഥിനിയായ നീതു ഉണ്ണിത്താനുമാണ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നു സമാഹരിച്ച തുകകൊണ്ടു വീടു നിർമിച്ചു നൽകിയത്. ഭവനത്തിന്റെ താക്കോൽദാനം 29ന് ഉച്ചയ്ക്കു രണ്ടിനു സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിക്കും.
അനാഥരായ കുട്ടികൾ ഇപ്പോൾ വലിയച്ഛൻ തെങ്ങമം ശിവശ്രീയിൽ മുരളീധരൻ ഉണ്ണിത്താന്റെ സംരക്ഷണയിലാണു കഴിയുന്നത്. വലിയച്ഛൻ ഈ കുട്ടികൾക്കായി നൽകിയ 10 സെന്റിലാണ് നാഷനൽ സർവീസ് സ്കീമിന്റെ കരുണയിൽ രണ്ടു മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ ടൈലു പാകിയ വീട് പണിതുയർത്തിയത്. ഇതിനായി ആറു ലക്ഷത്തോളം രൂപയാണ് ചെലവായത്. കുട്ടികളും അധ്യാപകരും പിടിഎയും ചേർന്നു നാലു ലക്ഷം രൂപയും ബാക്കി തുക അധ്യാപകരുടെ സഹായത്തോടെ സുമനസ്സുകളിൽ നിന്നുമാണു സമാഹരിച്ചത്.
ഈ തുക ഉപയോഗിച്ചു പ്രിൻസിപ്പൽ അഷറഫ് മുഹമ്മദ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അശ്വതി, പിടിഎ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും കരങ്ങൾ ഒരുമിച്ചു കൂടിയപ്പോഴാണ് അഖിലിനും നീതുവിനും സ്വപ്ന വീട് നിർമിക്കാനായി കഴിഞ്ഞത്. ഈ കുട്ടികളുടെ മാതാവ് സരിത 2012 മാർച്ചിലും പിതാവ് തുളസീധരൻ ഉണ്ണിത്താൻ 2013 സെ്ര്രപംബറിലും മരിച്ചതോടെയാണ് ഇവർ അനാഥരായത്.
പിന്നീട് വലിയച്ഛന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ കണ്ടാണ് സ്കൂളിലെ നാഷനൽ സർവീസ് സ്കീം വീടു പണിതു നൽകാൻ തീരുമാനമെടുക്കുകയും അത് യാഥാർഥ്യത്തിൽ എത്തിക്കുകയും ചെയ്തത്. അഖിൽ ഇനി ഡിഗ്രിക്കു പഠിക്കാനുള്ള തയാറെടുപ്പിലാണ്. നീതു രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. ഇരുവരും പ്ലസ് ടു പരീക്ഷയിൽ ഈ സ്കൂളിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണു വിജയിച്ചത്. സ്കൂളിലെ മാതൃകപരമായ പ്രവർത്തനം ഇതോടെ വലിയ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.