പത്തനംതിട്ട ജില്ലയിൽ ''പിങ്ക് സംഘം'' എത്തിയിട്ട് ഒരു മാസം: പ്രതിസന്ധിയിലാക്കിയത് 17കാരിയുടെ തിരോധാനം
പത്തനംതിട്ട: പിങ്ക് പൊലീസ് സേവനം ജില്ലയിൽ ആരംഭിച്ചിട്ട് ഒരു മാസം. പൊതു ഇടങ്ങളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളെ നേരിടുകയാണ് പിങ്ക് പൊലീസിന്റെ പ്രധാന ജോലിയെങ്കിലും ജില്ലയിൽ അത്ര വലിയ പ്രശ്നക്കാരൊന്നുമില്ല എന്ന വിലയിരുത്തലിലാണ് ഇവർ. മുത്തൂറ്റ് ആശുപത്രിയിൽ അമ്മയ്ക്കൊപ്പം എത്തിയ പതിനേഴുകാരിയുടെ തിരോധാനമാണ് പിങ്ക് പൊലീസിനെ ഒരു മാസത്തിനിടെ ഏറെ കുഴപ്പത്തിലാക്കിയ പ്രധാന സംഭവം.
എന്നാൽ തക്കസമയത്ത് കർമ്മനിരതരായി പ്രവർത്തിച്ച് പൊലീസ് സഹകരണത്തോടെ പെൺകുട്ടിയുടെ നമ്പർ പിന്തുടർന്ന് കുട്ടിയെ കണ്ടുപിടിച്ച് അമ്മയ്ക്കരികിൽ എത്തിച്ചത് പട്രോളിംഗ് സംഘത്തിന് നേട്ടമായി. സ്കൂളുകൾക്ക് സമീപം വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്ന വിരുതന്മാരായിരുന്നു ആദ്യമൊക്കെ പിങ്ക് പൊലീസിന്റെ പ്രധാന ഇരകൾ. വനിതാപോലീസുകാരുടെ സ്നേഹത്തോടെയുള്ള ഉപദേശത്താൽ ഇപ്പോൾ ഇത്തരം സംഭവങ്ങളിൽ വലിയ കുറവണ്ടായിട്ടുണ്ട്. സ്കൂൾ സമയം കഴിഞ്ഞ് ബസ് സ്റ്റോപ്പുകളിലും കടകൾക്ക് മുമ്പിലും അനാവശ്യമായി കൂട്ടംകൂടി വിദ്യാർത്ഥികൾ നിൽക്കുന്നുവെന്ന പരാതിയാണ് പിങ്ക് പോലീസിന് ലഭിച്ചതിലേറെയും. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം തേടി പിങ്ക് പോലീസിന്റെ സേവനം ആവശ്യപ്പെട്ട വീട്ടമ്മമാരും ജില്ലയിൽ കുറവല്ല. നേരിട്ടെത്തി തന്നെ സാഹചര്യം വിലയിരുത്തി തുടർസേവനങ്ങൾക്കായി സ്ഥലത്തെ പൊലീസ് സ്റ്റേഷനുമായി ഇവരെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു.

രാത്രികാലങ്ങളിൽ ബസ് സ്റ്റാൻഡുകളിൽ വന്ന് പെട്ടുപോയ സ്ത്രീകൾക്ക് തുടർയാത്രാ സൗകര്യവും ഇവർ ഒരുക്കുന്നുണ്ട്. ജില്ലയിൽ അത്ര വലിയ പ്രശ്നക്കാരും പ്രശ്നവും ഇല്ലെങ്കിലും മുടങ്ങാതെ രാവിലെ എട്ടര മുതൽ 11 മണി വരേയും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയും പിങ്ക് പോലീസ് പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. പ്രധാനമായും സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, പൊതുയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾക്ക് സമീപമാണ് പട്രോളിങ് നടത്തുന്നത്. ഡ്രൈവർ ഉൾപ്പെടെ പൂർണമായും വനിതകൾ കൈകാര്യം ചെയ്യുന്ന രണ്ട് പിങ്ക് പോലീസ് വാഹനങ്ങളാണ് ജില്ലയിൽ ഉള്ളത്. രണ്ട് വാഹനങ്ങളിലുമായി ആറ് വനിതാപോലീസുകാരാണ് സേവനം അനുഷ്ടിക്കുന്നത്. രണ്ട് പേർ വീതം പത്തനംതിട്ടയിലും തിരുവല്ലയിലുമുള്ള കൺട്രോൾ റൂമുകളിലുമുണ്ട്. കൺട്രോൾ റൂമിലെ 1515 എന്ന നമ്പറിൽ ലഭിക്കുന്ന പരാതികൾക്കനുസരിച്ചാണ് പിങ്ക് പൊലീസിന്റെ പ്രവർത്തനം. കഴിഞ്ഞ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയിലെ പിങ്ക് പൊലീസ് സേവനം ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications