ആന്റോ ആന്റണിയെ പൂട്ടാന്‍ തോമസ് ഐസക്: കറുത്ത കുതിരയാകാന്‍ പിസി, പത്തനംതിട്ടയില്‍ ചിത്രം വ്യക്തം
പത്തനംതിട്ട: തോമസ് ഐസക് കൂടി സ്ഥാനാർത്ഥിത്വം ഉറപ്പിക്കൂന്നതോടെ പത്തനംതിട്ടയിലെ ലോക്സഭ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നു. മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് ആദ്യമായാണ് പത്തനംതിട്ടയിലേക്ക് മത്സരത്തിന് എത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ നിർത്തി മാസങ്ങള്‍ക്ക് മുമ്പ് തന്നെ തോമസ് ഐസക് മണ്ഡലത്തില്‍ സജീവമായിരുന്നു.
പരമ്പരാഗതമായി യു ഡി എഫ് അനുകൂല മണ്ഡലമാണെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അടക്കം മണ്ഡലത്തില്‍ മുന്നണി നടത്തിയ മുന്നേറ്റമാണ് എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നത്. കോട്ടയത്തെ രണ്ട് മണ്ഡലങ്ങളായ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പത്തനംതിട്ടയിലെ അഞ്ചും ഉള്‍പ്പെടെ ആകെ 7 നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഇതില്‍ ഏഴും എല്‍ ഡി എഫിന്റെ കൈകളിലാണ്.

പത്തനംതിട്ടയില്‍ സി പി എം ജില്ല ഘടകത്തിന്റെ ചുമതലയും ഒരു വർഷമായി തോമസ് ഐസക്കിനുണ്ട്. പത്തനംതിട്ട കൂടാതെ എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലും തോമസ് ഐസക്കിന്റെ പേര് പരിഗണിച്ചിരുന്നു. ഇതില്‍ പാർട്ടിക്കും തോമസ് ഐസക്കിനും താല്‍പര്യം പത്തനംതിട്ടയായിരുന്നു. മുന്‍ റാന്നി എം എല്‍ എ രാജു എബ്രഹാമിന്റെ പേരും പത്തനംതിട്ടയില്‍ ഉയർന്ന് കേട്ടിരുന്നെങ്കിലും ഐസക്കിന് തന്നെ നറുക്ക് വീഴുകയായിരുന്നു.
യു ഡി എഫില്‍ നിന്നും ഇത്തവണയും ആന്റോ ആന്റണി തന്നെയായിരിക്കും മത്സര രംഗത്തുണ്ടായിരിക്കുക. കഴിഞ്ഞ മൂന്ന് തവണയും പത്തനംതിട്ടയില്‍ നിന്നും വിജയിച്ച ആന്റോ ആന്റണി തുടർച്ചയായ നാലാം തവണയാണ് ലോക്സഭയിലേക്ക് ജനവിധി തേടുന്നത്. ആന്റോ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ സിറ്റിങ് എംപിമാരെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം ആന്റോ ആന്റണിക്ക് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.
ബി ജെ പി സ്ഥാനാർത്ഥിയായി പി സി ജോർജും സജീവമായി പരിഗണനയിലുണ്ട്. അനില്‍ ആന്റണിയുടെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും ചർച്ചകള്‍ ഇപ്പോള്‍ പിസി ജോർജിലേക്ക് ഒതുങ്ങിയെന്നാണ് സൂചന. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി ജെ പി കേന്ദ്രനേതൃത്വം അറിയിച്ചതായും പിസി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ്ജായിരുന്നു പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. യു ഡി എഫിന്റെ ആന്റോ ആന്റണിയോട് 44,243 വോട്ടുകള്‍ക്കായിരുന്നു വീണ ജോർജിന്റെ തോല്‍വി. 2019 ലെ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദന് ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധിച്ചത് ബി ജെ പിയുടേയും പ്രതീക്ഷകള്‍ വർധിപ്പിക്കുന്നു. കഴിഞ്ഞതവണ 297396 വോട്ടുകളായിരുന്നു പത്തനംതിട്ടയില്‍ ബി ജെ പി നേടിയത്.












Click it and Unblock the Notifications