വോട്ട് ചെയ്യാന്‍ അവകാശമില്ല: എന്നിട്ടും എസ്എഫ്ഐ നേതാവിന്റെ കള്ളവോട്ട്; അതും ഒന്നല്ല, അഞ്ച് തവണ
പത്തനംതിട്ട: പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയതിന് തെളിവായി ദൃശ്യങ്ങള്‍. സി പി എമ്മിനെതിരെ യു ഡി എഫ് കള്ളവോട്ട് ആരോണം ഉയർത്തിയതിന് പിന്നാലെ ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരികയായിരുന്നു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടേയുള്ളവർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലുള്ളവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനുള്ള അവകാശം. എന്നാല്‍ തിരുവല്ല സ്വദേശിയായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. അതും ഒന്നല്ല, അഞ്ച് തവണയോളം എന്നാണ് ആരോപണം. അമല്‍ മാത്രമല്ല, നഗരസഭയ്ക്ക് പുറത്തുള്ള നിരവധി സി പി എം പ്രവർത്തകരും അനുഭാവികളും വോട്ട് രേഖപ്പെടുത്തിയതായി യു ഡി എഫ് ആരോപിക്കുന്നു.

ദീർഘകാലമായി യു ഡി എഫ് ഭരിക്കുന്ന ജില്ലാ സഹകരണ ബാങ്ക് ഭരണം ഇത്തവണ പിടിച്ചെടുക്കാനായിരുന്നു സി പി എം നീക്കം. എന്നാല്‍ തിരഞ്ഞെടുപ്പിലൂടെ യു ഡി എഫ് തന്നെ വീണ്ടും അധികാരത്തിലെത്തി. ഭരണസമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്തിലും യു ഡി എഫ് വിജയിച്ചു. ഒരു സീറ്റില്‍ മാത്രമാണ് സി പി എമ്മിന് വിജയിക്കാനായത്.
അതേസമയം, കള്ളവോട്ട് ആരോപണം എസ് എഫ് ഐ ജില്ലാ സെക്രട്ടറി നിഷേധിച്ചു. താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കാന്‍ വേണ്ടിയാണ് ബാങ്കിലേക്ക് എത്തിയതെന്നാണ് അമലിന്റെ പ്രതികരണം. എന്നാല്‍ അഴിമതി നടത്താനും കൊള്ളയടിക്കാനും ചാവേറുകളെ തീറ്റിപ്പോറ്റാൻ പാവം മനുഷ്യരുടെ നിക്ഷേപങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകാനാണ് ഈ അന്തസ്സില്ലാത്ത പണി സിപിഎം ജില്ലാ കമ്മിറ്റി ചെയ്യുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പഴകുളം മധുവിന്റെ പ്രതികരണം.
'കരുവന്നൂർ പത്തനംതിട്ടയിൽ സിപിഎം സഹകരണ ബാങ്കുകൾ കള്ള വോട്ടിലൂടെ പിടിച്ചെടുക്കുന്നതിന്റെ നഗ്ന ദൃശ്യങ്ങൾ. അഴിമതി നടത്താൻ, കൊള്ളയടിക്കാൻ ചാവേറുകളെ തീറ്റിപ്പോറ്റാൻ പാവം മനുഷ്യരുടെ നിക്ഷേപങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകാനാണ് ഈ അന്തസ്സില്ലാത്ത പണി സി പി എം ജില്ലാ കമ്മിറ്റി ചെയ്യുന്നത്. തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, അടൂർ അർബൻ ബാങ്ക്, റാന്നി അങ്ങാടി ബാങ്ക്, കോഴഞ്ചേരി മേലുകര ബാങ്ക്, പറക്കോട് ബാങ്ക്, അടൂർ ഏറത്ത് ബാങ്ക്, ജില്ലാ അധ്യാപക സഹകരണ സംഘം എന്നിവയെല്ലാം ഇങ്ങനെ പിടിച്ചെടുത്തു.' പഴകുളം മധു പറയുന്നു.
കോൺഗ്രസിന് ചെറുത്തു നിൽക്കാൻ കഴിയുന്നില്ല. കാരണം ബാങ്ക് പിടിക്കാൻ കൊണ്ടു വരുന്നവർ ക്രിമിനലുകളാണ്. കൊടും കുറ്റവാളികളാണ് അവരിൽ പലരും. ജില്ലയിലെ ലഹരി മാഫിയാ സംഘമാണ് ഒരു ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറുടെ നേതൃത്വത്തിൽ ബാങ്ക് പിടിക്കാൻ വരുന്നത്. പോലീസ് എല്ലാത്തിനും കൂട്ട് നിൽക്കുന്നു. പുതിയ ജില്ലാ പോലീസ് സൂപ്രണ്ടിനെ വെച്ചു ഇതുപോലെ പലതും ചെയ്യാൻ സി പി എം പദ്ധതി ഇടുന്നു.
സഹകരണ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ എല്ലാ കൊള്ളക്കും കൂട്ട് നിൽക്കുന്നു. കരുവന്നൂർ ബാങ്ക് പോലെയാകും ജില്ലയിലെ സി പി എം പിടിച്ചെടുത്ത ബാങ്കുകൾ. അവർ പിടിച്ചെടുത്ത പറക്കോട് ബാങ്കിൽ നിക്ഷേപകരുടെ പണമെടുത്തു തുടങ്ങിയ സൂപ്പർ മാർക്കറ്റിന്റെ ഇന്റീരിയർ പണിയാൻ 93 ലക്ഷം. ഫിഷ് മാർക്കറ്റിൽ ഇന്റീരിയർ പണിയാൻ 35 ലക്ഷവുമായതും പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications