മുഖ്യമന്ത്രി രാജിവെക്കണം, ഗവർണർക്കെതിരായ അക്രമം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: കെ സുരേന്ദ്രന്‍
പത്തനംതിട്ട: കണ്ണൂരിൽ ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തത് സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ കുറ്റം ചെയ്തവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്തത്. ഗവർണർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമവും അതിന് പിന്നിലെ ഗൂഡാലോചനയും ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രൻ പത്തനംതിട്ടയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് ഗവർണർ സംസാരിക്കുന്ന വേദിയിൽ നിന്നിറങ്ങിയപ്പോയി ,അക്രമികൾക്കെതിരെ പൊലീസ് നടപടി തടയുന്നതിന് ശ്രമിക്കുന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാഗേഷിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കണ്ണൂരിൽ ഗവർണക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമാണ്. പ്ലക്കാർഡുകൾ നേരത്തെ തയ്യാറാക്കുകയും പ്രതിഷേധത്തിന് വിദ്യാർത്ഥികളെ ഒരുക്കി നിറുത്തുകയുമായിരുന്നു. വി.സി നിയമനത്തിൽ അനധികൃതമായി ഇടപെടുകയും തന്‌റെ നാട്ടുകാരനായതിനാൽ ഒരാളെ വിസിയാക്കണമെന്നാവശ്യപ്പെടുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കുറ്റകൃത്യം മറച്ചുവയ്ക്കുകയും കുറ്റവാളികളെ രക്ഷിക്കുകയും ചെയ്ത മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും സുരേന്ദ്രൻ പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഗവർണ്ണർ ഇന്ന് പുറത്ത് വിട്ടു. പ്രതിഷേധക്കാരെ തടഞ്ഞ കേരള പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണ്. കെ കെ രാഗേഷ് വേദിയില്‍ നിന്നിറങ്ങി വന്നാണ് പൊലീസിനെ തടഞ്ഞത് എന്നും അദ്ദേഹം ആരോപിച്ചു. വിമാനത്തില്‍ യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തിയ കണ്‍വീനറുള്ള മുന്നണിയാണ് കേരളം ഭരിക്കുന്നത് എന്നും ഗവർണ്ണർ പറഞ്ഞു.












Click it and Unblock the Notifications