24 മണിക്കൂറിനുള്ളിൽ റോഡ് റീ ടാർ ചെയ്യണമെന്ന് എംഎൽഎ, 21 ദിവസമായിട്ടും പണിയാതെ കരാറുകാരൻ, പുല്ലുവില
പത്തനംതിട്ട: നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാർ ചെയ്യണമെന്ന കോന്നി എംഎൽഎയുടെ വാക്കിന് വിലകൽപ്പിക്കാതെ കരാറുകാരൻ. 24 മണിക്കൂറെന്നായിരുന്നു എംഎൽഎയുടെ നിർദേശമെങ്കിൽ 21 ദിവസം കഴിഞ്ഞിട്ടും റോഡ് റീ ടാർ ചെയ്യ്തിട്ടില്ല. കോന്നി മണ്ഡലത്തിലെ വള്ളിക്കോട് റോഡാണ് ഉത്തരവിട്ടിട്ടും പരിഹാരമാകാതെ കിടക്കുന്നത്.
റോഡിനായി കോടികൾ മുടക്കിയെന്നാണ് കരാറുകാരനായ കാവുങ്കൽ കൺസ്ട്രക്ഷൻസിന്റെ പക്ഷം. എന്നാൽ നിലവാരം കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിച്ചതാണ് റോഡ് നിർമാണം നടത്തിയതെന്ന് വിജിലൻസ് പരിശോധനയിൽ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് നിർമ്മാണത്തിലെ അപാകാതകൾ ചൂണ്ടി കാണിച്ച് നേരത്തെ നാട്ടുകാരും രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് റോഡിൽ വിരിച്ച നിലവാരം കുറഞ്ഞ പൂട്ടുകട്ടകളിൽ തെന്നി ആളുകൾ വീഴുന്നത് വള്ളിക്കോട് റോഡിൽ പതിവായത്.ഇതോടെ സംഭവത്തിൽ ഇടപെട്ട എംഎൽഎ ജിനീഷ് കുമാർ റോഡ് അതിവേഗം റീ ടാർ ചെയ്യണമെന്ന് കരാറുകാരന് അന്ത്യശാസനം നൽകി. എന്നാൽ സംഭവത്തിൽ എംഎൽഎ ഇടപെട്ട് കർശന നിർദേശം നൽകിയിട്ട് 21 ദിവസം കഴിഞ്ഞിട്ടു റോഡ് വീണ്ടും ടാർ ചെയ്യാൻ കരാറുകാരൻ തയ്യാറായിട്ടില്ല.
'ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം'; നടപടിയുമായി നസ്‌ലിന്‍
നേരത്തെ വീണുകൊണ്ടിരുന്ന ആളുകളെക്കാൾ കൂടുതലാണ് ഇപ്പോൾ റോഡ് പൊളിച്ച ഭാഗത്ത് വീഴുന്ന ആളുകളുടെ എണ്ണമെന്ന് നാട്ടുകാർ പറയുന്നു. രാത്രി സമയത്ത് റോഡ് പൊളിച്ചത് അറിയാതെ എത്തുന്നവർ ഇവിടെ വീഴുന്നതും പതിവാണ്.എന്നിട്ടും ഈ ഭാഗത്തേക്ക് കരാറുകാരൻ തിരിഞ്ഞു നോക്കുന്നതേയില്ലന്നും നാട്ടുകാർ പറയുന്നു. പരാതികൾ പലതവണ ഉയർന്നിട്ടും കരാറുകാരന് ഒപ്പമാണ് ഉദ്യോഗസ്ഥഞ നിൽക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
അതേസമം സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പരിശോധന.
നാല് ഐ എ എസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘം പരിശോധനക്ക് നേതൃത്വം നൽകും. പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും നടപടി. എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നത് അനുസരിച്ച് പുരോഗതികൾ വിലയിരുത്തും. ഏതെങ്കിലും തരത്തിൽ വീഴ്ച ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
റോഡ് കുഴി വിഷയത്തിൽ പൊതുമരാമത്ത് വകുപ്പിനെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്നായിരുന്നു കോടതിയുടെ പരിഹാസം.