ഷിജുഖാനെ സംരക്ഷിച്ച് സിപിഎം; "ഖാൻ തെറ്റുകാരനല്ലെന്ന് ആനാവൂർ" ;"ആനാവൂരും തെറ്റുകാരനെന്ന് അനുപമ" ...
ഷിജുഖാനെ സംരക്ഷിച്ച് സിപിഎം; "ഖാൻ തെറ്റുകാരനല്ലെന്ന് ആനാവൂർ" ;"ആനാവൂരും തെറ്റുകാരനെന്ന് അനുപമ" ...
തിരുവനന്തപുരം: ദത്ത് വിവാദ വിഷയത്തിൽ വീഴ്ചകൾ പുറത്ത് വന്നിട്ടും ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിച്ച് സി പി എം. ശിശു ക്ഷേമ സമിതിക്കും സി ഡബ്ല്യൂ സി ക്കും കേസിൽ തെറ്റ് പറ്റിയിട്ടില്ല.
കുറ്റം തെളിയും വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ല എന്നും സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
പ്രമുഖാ വാർത്താ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖത്തിലാണ് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ശിശു വികസന ഡയറക്ടർ ടി വി അനുപമയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശു ക്ഷേമ സമിതിക്ക് തെറ്റു പറ്റിയെന്ന് റിപ്പോർട്ട് വന്നാൽ നടപടി ആലോചിക്കാം. അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ പറഞ്ഞു.
ദത്ത് നടപടികളുമായി ബന്ധപ്പെട്ട് ശിശു ക്ഷേമ സമിതിക്കും സി ഡബ്ല്യൂ സി ക്കും എതിരെ ഗുരുതര വീഴ്ചയുണ്ടായി എന്നായിരുന്നു ടി വി അനുപമയുടെ റിപ്പോർട്ട്. എന്നാൽ കേസിനെ സംബന്ധിക്കുന്ന ഈ റിപ്പോർട്ടിനെ കുറിച്ച് അറിയില്ല എന്നാണ് ആനാവൂർ പറയുന്നത്. ഷിജുഖാന്‍ തെറ്റുകാരൻ അല്ലെന്നും നടപടി ഉണ്ടാകില്ലെന്നും ആനാവൂർ ആവർത്തിച്ച് പറഞ്ഞു.
എന്നാൽ, കുഞ്ഞിന്റെ അമ്മയായ അനുപമയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. സർക്കാരിന്റെയും പാർട്ടിയുടേയും അവസാന വാക്ക് ആനാവൂർ അല്ല. ആനാവൂരും ഇതിൽ തെറ്റുകാരൻ ആണ്. ഷിഷുഖാനെ ആനാവൂർ സംരക്ഷിക്കുന്നത് അതുകൊണ്ടാണെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് തിരികെ കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. അതേസമയം, കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്ക് എതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം എന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്.
തുടർ സമര പരിപാടികൾ അനുപമ ഇന്ന് പ്രഖ്യാപിക്കും. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണം എന്നാണ് അനുപമയുടെ ആവശ്യം. ദത്ത് നൽകലിൽ ഒരു ക്രമക്കേടുകളും നടന്നില്ലെന്ന വാദങ്ങളെ പൊളിക്കുന്നതാണ് വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട്.
Recommended Video
ഇന്നലെയാണ് കുഞ്ഞിനെ തിരികെ അനുപമയ്ക്ക് കിട്ടിയിരുന്നത്. കുഞ്ഞിനെ കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും സമരം തുടരുമെന്നും അനുപമ ഇന്നലെ വ്യക്തമാക്കി. കുഞ്ഞുമായി ശിശു ക്ഷേമ സമിതിക്ക് മുന്നിലെ സമര പന്തലില്‍ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. പിന്നീട് കുഞ്ഞുമായി അനുപമ സൂഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുഞ്ഞിനെ താനറിയാതെ മാറ്റിയവർക്ക് എതിരേ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരും. എന്നാല്‍ ഇനി കൈ കുഞ്ഞുമായി സമരപന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണ് എന്നും ആയതിനാൽ സമരത്തിന്റ രീതി മാറ്റാൻ ആണ് തീരുമാനം എന്നും അനുപമ ഇന്നലെ പറഞ്ഞിരുന്നു.
കുഞ്ഞ് തന്നോട് ഇണങ്ങി വരുന്നതേ ഉളളൂ. ആഡംബര ജീവതം ഒന്നും അല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്തി എടുക്കുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു . മൂന്ന് മാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കി വളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്നും അനുപമ ഇന്നലെ വ്യക്തമാക്കിയിരുന്നു.