തിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽ
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അവസരം നല്‍കിയ ജില്ലയാണ് തിരുവനന്തപുരം. ഇക്കുറിയും തിരുവനന്തപുരത്ത് ബിജെപിക്ക് വലിയ പ്രതീക്ഷകളാണുളളത്.
എന്നാല്‍ അടുത്തിടെ അണികള്‍ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുളള മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്നത് ബിജെപിക്ക് ആശങ്കയാകുന്നു. ഏറ്റവും ഒടുവില്‍ വാമനപുരത്തെ സ്ഥാനാര്‍ത്ഥി ആയിരുന്ന കാരേറ്റ് ശിവപ്രസാദ് അടക്കമുളളവരാണ് കോണ്‍ഗ്രസിൽ ചേർന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
കോണ്‍ഗ്രസില്‍ ചേർന്നു
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്നണി മാറ്റങ്ങളും പാര്‍ട്ടി മാറ്റങ്ങളും അടക്കമുളള നീക്കങ്ങള്‍ സജീവമായി നടന്ന് കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് ബിജെപി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായ കാരേറ്റ് ശിവപ്രസാദ് ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരിക്കുന്നത്.
മറ്റ് ബിജെപി നേതാക്കളും
കാരേറ്റ് ശിവപ്രസാദ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാമനപുരം നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്നു. മാത്രമല്ല നിലവില്‍ പുളിമാത്തില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗം കൂടിയാണ്. കാരേറ്റ് ശിവപ്രസാദിനൊപ്പം പുളിമാത്ത് പഞ്ചായത്തില്‍ നിന്ന് മറ്റ് ബിജെപി നേതാക്കളും കോണ്‍ഗ്രസിലേക്ക് ചുവട് മാറിയിരിക്കുകയാണ്.
രൂക്ഷ ആരോപണങ്ങൾ
പുളിമാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ സജീന്ദ്രനും, ബിടി വിഷ്ണു കുമാറും ആണ് കാരേറ്റ് ശിവപ്രസാദിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വത്തിന് എതിരെ കാരേറ്റ് ശിവപ്രസാദ് രൂക്ഷ ആരോപണങ്ങൾ ഉന്നയിച്ചു. ബിജെപിയില്‍ കടുത്ത വിഭാഗീയത കടന്ന് കൂടിയിരിക്കുന്നു എന്നാണ് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കാരേറ്റ് ശിവപ്രസാദ് ആരോപിക്കുന്നത്.
ഒരു നടപടിയും ഉണ്ടായില്ല
തനിക്ക് അര്‍ഹിക്കുന്നത് ബിജെപിയില്‍ ലഭിച്ചില്ലെന്നും തന്നെ ശത്രുവായി കണ്ടുവെന്നും കാരേറ്റ് ശിവപ്രസാദ് ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. വി മുരളീധരന് പരാതിക്കത്ത് നല്‍കിയിട്ടും അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ശിവപ്രസാദ് അടക്കമുളള നേതാക്കള്‍ക്കൊപ്പം അന്‍പതോളം ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
ബിജെപിക്ക് വന്‍ തിരിച്ചടി
കാരേറ്റ് ആര്‍കെവി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനലില്‍ നിന്നും ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുമായി ബിജെപി വിട്ട് എത്തിയവര്‍ കൂടിക്കാഴ്ച നടത്തി. നേതാക്കള്‍ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ്.
കോൺഗ്രസ് വിട്ട് ബിജെപി
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെത് അവസരവാദ രാഷ്ട്രീയം ആണെന്ന് ആരോപിച്ചാണ് മിഥുന്‍ പാര്‍ട്ടി വിട്ടത്. വിവി രാജേഷ് ആണ് ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ മിഥുനെ സ്വീകരിച്ചത്. എന്നാല്‍ 24 മണിക്കൂറിനകം മിഥുന്‍ തിരികെ കോണ്‍ഗ്രസിലെത്തി.
മത്സരിക്കാന്‍ ആഗ്രഹം
താന്‍ പെട്ടന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തിന്റെ പുറത്താണ് ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് മിഥുന്റെ വിശദീകരണം. ബിജെപി തനിക്ക് മേല്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തിയാണ് ക്ഷണിച്ചത് എന്നും സംസാരിക്കാനുളള അവസരം പോലും നല്‍കിയില്ലെന്നും മിഥുന്‍ പറഞ്ഞു. തനിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും നേതാക്കളെ കാണുമെന്നും മിഥുന്‍ പറഞ്ഞു.