'മുഖ്യമന്ത്രിക്ക് വേണ്ടത് കമ്മിഷന്, കെ റെയിലിന് കേന്ദ്രാനുമതി ലഭിക്കില്ല' : വി മുരളീധരന്
തിരുവനന്തപുരം: കെ.റെയിലിന് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍്ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കമ്മീഷന് തട്ടാനാണ് ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും നടത്തുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് ആരോപിച്ചു.
കെ റെയില്‍ പദ്ധതിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സാമൂഹ്യ ആഘാത പഠനം നടത്താന്‍ കഴിയില്ലെന്നാണ് ഏജന്‍സി പറയുന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാരും പറയുന്നു. ജനതാല്പര്യ സര്‍ക്കാര്‍ അല്ല ഇതെന്നാണ് ഈ തീരുമാനത്തിലൂടെ മനസിലാകുന്നതെന്നും വി മുരളീധരന് വിമര്‍ശിച്ചു. പഠനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവക്കണം. പദ്ധതിക്ക് കേന്ദ്രം ഒരിക്കലും അനുമതി നല്‍കില്ല. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിരോധ യാത്രക്കിടെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരന് അമളി സംഭവിച്ചിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസാരിക്കാനെത്തിയ മന്ത്രിക്ക് മുന്നില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു കുടുംബം. കഴക്കൂട്ടത്താണ് സംഭവം നടന്നത്. സിപിഎം കൗണ്‍സിലറുടെ വീടായിരുന്നു ഇതെന്നായിരുന്നു മുരളീധരന്റെ തുടര്‍ന്നുള്ള പ്രതികരണം. കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായുള്ള മുദ്രാവാക്യങ്ങളും ഉയര്‍ത്തിയിരുന്നു.
പദ്ധതി കടന്നു പോകുന്ന മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗണ്‍സിലറുടേത്. പിണറായി വിജയന് സിന്ദാബാദ് വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്. പദ്ധതിക്കായി തങ്ങളുടെ അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്ന് കുടുംബം പറഞ്ഞു. ഇത് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും അവര്‍ മന്ത്രിയോട് വ്യക്തമാക്കി.
കെ റെയിലിനെതിരെ ഏതെങ്കിലും ഒരുകൂട്ടം എതിര്‍പ്പ് കാണിക്കുന്നുവെന്ന് കരുതി സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ എപ്പോഴും നാടിന്റെ പക്ഷത്ത് തന്നെ തുടരുമെന്നും നാളെയുടെ പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികള്‍ കേരളത്തില്‍ വരണമെന്നാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. അത് നാളെയുടെ പദ്ധതിയാണ്. അതിനാല്‍ തന്നെ നാടിന്റെ പക്ഷത്ത് നിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കില്ലെന്നും ഏത് സര്‍ക്കാര്‍ ഭരണത്തില്‍ വന്നാലും ഈ നിലപാടുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരാണ് പദ്ധതിക്ക് അനുമതി നല്‍കേണ്ടതെന്നും അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടെതെന്നും അനുകൂല സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പിണറായി വിജയന് വിശദീകരിച്ചിരുന്നു.
'മുട്ടറോസ്റ്റിന് വ്യത്യാസമുണ്ട്, ഇത് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ടത്' - ഹോട്ടൽ ഉടമ
യുപിഎ ചെയര്മാനാകാനില്ല, അത് കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണ്; കാരണം വെളിപ്പെടുത്തി പവാര്‍