സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തില്‍ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കുള്ളില്‍, അന്വേഷണം നടക്കുന്നു!!
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടുത്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും, റിപ്പോര്‍ട്ട് വരുമ്പോള്‍ എന്താണ് കാരണമെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പിണറായി വിജയന്‍ പറഞ്ഞു. രണ്ട് സംഘങ്ങള്‍ ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘവും ദുരന്തനിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാം പുറത്തുവരട്ടെ. അതിന് ശേഷം വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീപ്പിടുത്തം ഉണ്ടായെങ്കിലും, സുപ്രധാനപ്പെട്ട ഒരു ഫയലുകളും കത്തി നശിച്ചിട്ടില്ല. എന്‍ഐഎ ആവശ്യപ്പെട്ട ഏത് ഫയലും കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കത്തിയെന്ന് പറയുന്നതില്‍ സുപ്രധാനപ്പെട്ട ഒരു ഫയലും ഇല്ല. പ്രധാനപ്പെട്ട ഫയലുകളല്ല കത്തിയതെന്ന വിവരം പുറത്തുവന്ന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോല്‍ വിഭാഗത്തില്‍ പൊളിറ്റിക്കല്‍ ടുഎ, പൊളിറ്റിക്കല്‍ ഫൈവ് എന്നീ സെക്ഷനുകളിലുണ്ടായ തീപ്പിടുത്തതില്‍ ചില ഫയലുകള്‍ ഭാഗികമായി കത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തീപ്പിടുത്തത്തില്‍ ഗുഢാലോചനയുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ എഡിജിപി മനോജ് എബ്രഹാമിന്‍രെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വശം പരിശോധിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ കൗശികന്റെ നേതൃത്വത്തിലും ഒരു സമിതിയുണ്ട്. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് ഈ സമിതി.
എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത്, നഷ്ടം, ഇതിന്റെ കാരണം, ഫയലുകള്‍ കത്തിയത് ഏതൊക്കെ, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നിവയാണ് ഈ സമിതി പരിശോധിക്കുക. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഈ സമിതി റിപ്പോര്‍ട്ട് നല്‍കും. നിലവിലുള്ള സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് പൊതുവിലായുള്ള സുരക്ഷ വര്‍ധിപ്പിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം എല്ലാം കാര്യവും പരിശോധിക്കട്ടെ. റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എല്ലാ കാര്യത്തിലും വ്യക്തത വരും. അതാണ് സര്‍ക്കാരിന്റെ നിലപാടും സമീപനവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.