'ഭക്ഷണ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും വരെ ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളുന്നു'; സർക്കുലർ ഇറക്കി
തിരുവനന്തപുരം: വീടുകളിലെ മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ നിക്ഷേപിക്കുന്നതായി വിമർശനം. ജീവനക്കാർ സെക്രട്ടേറിയറ്റിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സർക്കുലർ പുറത്തിറക്കി. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിൽ ആണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും കൂടാതെ സാനിറ്ററി പാഡുകളും ജീവനക്കാർ ബക്കറ്റുകളിൽ നിക്ഷേപിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ഇത്തരം അവശിഷ്ടങ്ങൾ കാരണം രൂക്ഷമായ ഗന്ധം ഉയരുന്നുവെന്ന് ജീവനക്കാരിൽ നിന്ന് തന്നെ പരാതികളും ലഭിച്ചു.

എല്ലാ 3 മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെന്നും എങ്കിലും ചിലർ വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് തുടരുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നത്. മാലിന്യം സെക്രട്ടേറിയറ്റിൽ തള്ളുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് ആലോചന. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരാനും നീക്കം ഉണ്ട്.
ആഹാരവും വെള്ളവും കൊണ്ടുവരാനായി പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ ജീവനക്കാർ കൊണ്ടുവരാൻ മുൻഗണന നൽകണം. കുപ്പിയിൽ അലങ്കാര ചെടികൾ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി.
പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഡെങ്കിപ്പനിപോലെ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് കാരണം ആകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ പലഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സുരക്ഷാ പ്രശ്നമുള്ളതിനാൽ നീക്കം ചെയ്യാനും നിർദേശം നൽകി












Click it and Unblock the Notifications